Writer - രാഗേന്ദു പി.ആർ
Web Journalist
വാഷിങ്ടണ്‍: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനില്‍ ചില പ്രധാന നീക്കങ്ങള്‍ നടത്താന്‍ ഒരുങ്ങുകയാണെന്ന് ആക്സിയോസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.
ഇത് 'ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി'യെക്കാള്‍ കഠിനമായിരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
'ഇറാന്‍ ഇതുവരെ വേണ്ടത്ര വേദന അനുഭവിച്ചിട്ടില്ല. എന്നാല്‍ ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. ആവശ്യപ്പെട്ടാല്‍ ഇസ്രായേല്‍ ഉടന്‍ തന്നെ ഈ ദൗത്യത്തില്‍ പങ്കുചേരും. എന്നാല്‍ അതിന്റെ ആവശ്യമില്ല. ഇത് ഞങ്ങള്‍ക്ക് ഒറ്റയക്ക് ചെയ്യാവുന്നതേ ഉള്ളു,' എന്നും ട്രംപ് വ്യക്തമാക്കി.
നയതന്ത്രപരമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇറാന്‍ നേതൃത്വം തങ്ങളുടെ നിര്‍ദേശങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്നും ട്രംപ് ആരോപിച്ചു.
2026 ഫെബ്രുവരി 28ന് ട്രംപിന്റെ ഉത്തരവ് അനുസരിച്ച് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ഇറാനില്‍ നടത്തിയ ആക്രമണമാണ് ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി. പ്രധാനമായും ഇറാനിലെ ആണവായുധങ്ങളും ആണവ കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണം.
ദൗത്യത്തിന്റെ ഭാഗമായി അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഇറാനിലെ ബാലിസ്റ്റിക് മിസൈല്‍ കേന്ദ്രങ്ങള്‍, സൈനിക താവളങ്ങള്‍, വ്യോമസേനാ-നാവികസേന കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് നേരെ ആക്രമണം നടത്തി. ഓപ്പറേഷന്‍ റേറ്റിങ് ലയണ്‍ എന്നായിരുന്നു ഇസ്രായേല്‍ ഈ സൈനിക നീക്കത്തിന് നല്‍കിയ പേര്.
ഇരുരാജ്യങ്ങളും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ, മിനാബിലെ 170ലധികം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉൾപ്പെടെ ആയിരത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. വാന്‍ നാശനഷ്ടങ്ങളും ഉണ്ടായി.
2025 ജൂണ്‍ 22നും ഇറാനിലെ ആണവനിലയങ്ങള്‍ക്ക് നേരെ അമേരിക്ക അപ്രതീക്ഷിത ആക്രമണം നടത്തിയിരുന്നു. ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ കേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണം.
12 ദിവസം നീണ്ടുനിന്ന ഈ ആക്രമണത്തിന് ശേഷമാണ് ഫെബ്രുവരിയില്‍ അമേരിക്ക വീണ്ടും ഇറാനെ ആക്രമിച്ചത്. ജൂണിലെ ആക്രമണത്തില്‍ രാജ്യത്തെ ആണവനിലയങ്ങള്‍ തകര്‍ത്തതായി ട്രംപ് അവകാശപ്പെട്ടിരുന്നുവെങ്കിലും ഇറാന്‍ ഇത് നിഷേധിച്ചിരുന്നു.
നിലവില്‍ ജൂണ്‍ 27 മുതല്‍ യുഎസ് പുനരാരംഭിച്ച ആക്രമണങ്ങളില്‍ കുട്ടികള്‍ ഉള്‍പ്പെടെ 53 പേര്‍ക്കാണ് ഇറാനില്‍ ജീവന്‍ നഷ്ടമായത്.