ഹമാസ് അംഗീകരിച്ച വെടിനിർത്തൽ നിർദേശം സ്വീകാര്യമല്ലെന്ന് ഇസ്രായേൽ; സമവായ ചർച്ചക്കായി സംഘത്തെ അയക്കില്ലെന്നും തീരുമാനം

വെടിനിർത്തൽ ചർച്ചക്കായി ദോഹയിലേക്കും കെയ്റോയിലേക്കും സംഘത്തെ അയക്കില്ലെന്ന് സർക്കാർ തീരുമാനിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു

Update: 2025-08-22 02:07 GMT
Editor : Jaisy Thomas | By : Web Desk

തെൽ അവിവ്: ഗസ്സ സിറ്റിയിൽ ആക്രമണം കടുപ്പിച്ച ഇസ്രായേൽ, ഹമാസ് അംഗീകരിച്ച വെടിനിർത്തൽ നിർദേശം സ്വീകാര്യമല്ലെന്ന നിലപാടിൽ. വെടിനിർത്തൽ ചർച്ചക്കായി ദോഹയിലേക്കും കെയ്റോയിലേക്കും സംഘത്തെ അയക്കില്ലെന്ന് സർക്കാർ തീരുമാനിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബന്ദിമോചനവും വെടിനിർത്തലും ഉറപ്പാക്കാൻ ചർച്ചക്ക് തയാറാകാൻ നിർദേശം നൽകിയതായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അറിയിച്ചു. എന്നാൽ ഇസ്രായേൽ മുന്നോട്ടു വെക്കുന്ന ഉപാധികളുടെ പുറത്തല്ലാതെയുള്ള യുദ്ധവിരാമത്തിന് തയാറല്ലെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. ഹമാസ് അംഗീകരിച്ച,യു.എസ് ദൂതൻ സ്റ്റിവ് വിറ്റ്കോഫ് സമർപ്പിച്ച താൽക്കാലിക വെടിനിർത്തൽ നിർദേശം സംബന്ധിച്ച് എന്തെങ്കിലും പറയാൻ നെതന്യാഹു തയാറായില്ല. വെടിനിർത്തൽ ചർച്ചക്കായി ദോഹയിലേക്കും കൈറോയിലേക്കും സംഘത്തെ അയക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Advertising
Advertising

അതിനിടെ,അറുപതിനായിരം റിസർവ് സൈനികരെ റിക്രൂട്ട് ചെയ്തും സൈനിക സന്നാഹങ്ങൾ വർധിപ്പിച്ചും ഗസ്സയെ കീഴ്പ്പെടുത്താനുള്ള വിപുലമായ ആക്രമണ പദ്ധതിക്ക് തുടക്കം കുറിച്ചതായി ഇസ്രായേൽ സേന അറിയിച്ചു. ഭക്ഷണത്തിന് കാത്തുനിന്ന 13 പേരുൾപ്പെടെ 43 പേരെ ഇസ്രായേൽ ഇന്നലെ കൊന്നുതള്ളി. 112 കുട്ടികൾ ഉൾപ്പെടെ 271 പേരാണ് ഇതുവരെ പട്ടിണി മൂലം ഗസ്സയിൽ കൊല്ലപ്പെട്ടത്. കൂടുതൽ സഹായം ഉടൻ ലഭ്യമാക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ ഇസ്രായേലിനോട് ആവശ്യപ്പെട്ടു.

വടക്കൻ ഗസ്സക്കു പിന്നാലെ ഗസ്സ സിറ്റിയിൽ നിന്നും ഫലസ്തീനികളെ പുറന്തള്ളാനുള്ള ആസൂത്രിത പദ്ധതികളാണ് ഇസ്രായേൽ ആരംഭിച്ചിരിക്കുന്നത്. ആശുപത്രികളിൽ നിന്ന് മുഴുവൻ രോഗികളെയും തെക്കൽ ഗസ്സയിലേക്ക് മാറ്റാൻ ഇസ്രായേൽ സൈന്യം നിർദേശിച്ചു. ഇത് നൂറുകണക്കിന് രോഗികളുടെ മരണത്തിൽ കലാശിക്കുമെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. പത്ത് ലക്ഷത്തോളം പേർ താമസിക്കുന്ന ഗസ്സ സിറ്റിയിൽ നിന്ന് ആളുകളെ പുറന്തള്ളുന്ന പദ്ധതിയുമായി സഹകരിക്കണമെന്ന് അന്താരാഷ്ട്ര സന്നദ്ധ സംഘടനകളോട് ഇസ്രായേൽ അഭ്യർഥിച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News