'ഇന്ത്യ ക്രെംലിന്‍റെ അലക്കുശാല, റഷ്യൻ എണ്ണയുടെ ആവശ്യമില്ല'; വൈറ്റ് ഹൗസ് ഉപദേഷ്ടാവ്
ഇന്ത്യയ്ക്ക് റഷ്യൻ എണ്ണ ആവശ്യമാണെന്നത് അസംബന്ധമാണെന്ന് നവാരോ മാധ്യമപ്രവർത്തകരോട് പറഞ്ഞു
വാഷിംഗ്ടൺ: യുക്രൈൻ യുദ്ധത്തിൽ ഇന്ത്യയുടെ പങ്കിനെ വിമര്‍ശിച്ച് വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ .ന്യൂഡൽഹി റിഫൈനറി ലാഭം കൊയ്യുകയാണെന്നും റഷ്യൻ എണ്ണയ്ക്കുള്ള അലക്കുശാലയായി മാറിയെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ത്യയ്ക്ക് റഷ്യൻ എണ്ണ ആവശ്യമാണെന്നത് അസംബന്ധമാണെന്ന് നവാരോ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മോസ്കോയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങിയതിന് ശിക്ഷയായി ഇന്ത്യയ്ക്ക് മേലുള്ള തീരുവ ഇരട്ടിയാക്കാനുള്ള ആഗസ്റ്റ് 27 ലെ സമയപരിധി ഡൊണാൾഡ് ട്രംപ് നീട്ടാൻ സാധ്യതയില്ലെന്നും മുന്നറിയിപ്പ് നൽകി.ഇന്ത്യൻ റിഫൈനറികൾ എരിതീയിൽ എണ്ണയൊഴിച്ചുകൊണ്ട് പണം സമ്പാദിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ''അവര്‍ക്ക് എണ്ണ ആവശ്യമില്ല - ഇത് ശുദ്ധീകരണ ലാഭം കൊയ്യുന്ന ഒരു പദ്ധതിയാണ്" നവാരോ കൂട്ടിച്ചേര്‍ത്തു.
\"നമ്മുടെ സാധനങ്ങൾ വിൽക്കുമ്പോൾ ലഭിക്കുന്ന പണം ഇന്ത്യ റഷ്യൻ എണ്ണ വാങ്ങാൻ ഉപയോഗിക്കുന്നു, പിന്നീട് അത് റിഫൈനറുകൾ വഴി സംസ്കരിക്കുന്നു, അവർ അവിടെ ധാരാളം പണം സമ്പാദിക്കുന്നു. എന്നാൽ പിന്നീട് റഷ്യക്കാർ കൂടുതൽ ആയുധങ്ങൾ നിർമ്മിക്കാനും യുക്രേനിയക്കാരെ കൊല്ലാനും ഈ പണം ഉപയോഗിക്കുന്നു, അതിനാൽ അമേരിക്കൻ നികുതിദായകർ യുക്രേനിയക്കാർക്ക് കൂടുതൽ സൈനിക സഹായം നൽകേണ്ടതുണ്ട്" അദ്ദേഹം പറയുന്നു. "എനിക്ക് ഇന്ത്യയെ ഇഷ്ടമാണ്. നോക്കൂ, മോദി ഒരു മികച്ച നേതാവാണ്. പക്ഷേ, ദയവായി ഇന്ത്യ, ആഗോള സമ്പദ്‌വ്യവസ്ഥയിൽ നിങ്ങളുടെ പങ്ക് എന്താണെന്ന് നോക്കൂ. നിങ്ങൾ ഇപ്പോൾ ചെയ്യുന്നത് സമാധാനം സൃഷ്ടിക്കുകയല്ല, യുദ്ധം നിലനിര്‍ത്തുകയാണ്." നവാരോ വ്യക്തമാക്കി.
റഷ്യയുമായും ചൈനയുമായും അടുപ്പം പുലര്‍ത്തുന്ന ഇന്ത്യയ്ക്ക് അമേരിക്ക അത്യാധുനിക ആയുധങ്ങള്‍ വില്‍ക്കുന്നത് അപകടകരമാണെന്ന് നേരത്തെ പറഞ്ഞിരുന്നു. ''ഇന്ത്യയെ അമേരിക്കയുടെ തന്ത്രപരമായ പങ്കാളിയായി കണക്കാക്കണമെങ്കില്‍ കൂട്ടായ പ്രവര്‍ത്തനം ഉണ്ടകണം. ഇന്ത്യയുടെ എണ്ണ ലോബി പുടിന്‍റെ യുദ്ധ യന്ത്രത്തിന് സഹായകമാകുന്നു. ഇത് അവസാനിപ്പിക്കണം'' നവാരോ പറയുന്നു.