ഗസ്സ; കെയ്റോ ചര്‍ച്ച മൂന്നാം ദിവസത്തിലേക്ക്, കരാർ യാഥാർഥ്യമായാൽ ആക്രമണം പുനരാരംഭിക്കില്ലെന്ന ഉറപ്പുമായി ട്രംപ്
കെയ്റോ ചർച്ചയിൽ യുഎസ്പ്രതിധികളും ഇന്ന് പങ്ക്ചേരും
തെൽ അവിവ്: വെടിനിർത്തൽ കരാർ യാഥാർഥ്യമായാൽ ഗസ്സയിൽ ഇസ്രയേൽ ആക്രമണം പുനരാരംഭിക്കില്ലെന്ന ഉറപ്പുമായി യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ശാശ്വതവെടിനിർത്തൽ ഉൾപ്പെടെ ഹമാസ് ആറിന ഉപാധികൾ സമർപ്പിച്ചു. കെയ്റോ ചർച്ചയിൽ യുഎസ്പ്രതിധികളും ഇന്ന് പങ്ക്ചേരും.
പശ്ചിമേഷ്യയിൽ സമാധാനം പുലരാൻ വഴിയൊരുക്കുന്ന കരാർ ഉടൻ യാഥാർഥ്യമാകുമെന്ന് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. കരാർ യാഥാർഥ്യമായാൽ, ആക്രമണം പുനരാരംഭിക്കാൻ ഇസ്രായേലിനെ അനുവദിക്കില്ലെന്നും ട്രംപ് ഉറപ്പു നൽകി. കരാർ സ്വീകരിക്കാൻ ഹമാസിനെയും ഇസ്രായേലിനെയും സാധ്യമായ എല്ലാ നിലക്കും പ്രേരിപ്പിക്കുമെന്നും യുഎസ്പ്രസിഡന്റ് പറഞ്ഞു.
കെയ്റോ ചർച്ചയിൽ ശാശ്വത വെടിനിർത്തൽ ഉൾപ്പെടെ ആറിന ഉപാധികൾ ഹമാസ് മുന്നോട്ടുവെച്ചതായ റിപ്പോർട്ടുകൾക്കിടെയാണ് ട്രംപിന്‍റെ പ്രതികരണം. സമ്പൂർണ വെടിനിർത്തൽ, ഗസ്സയിൽ നിന്നുള്ള സേനാ പിൻമാറ്റം, നിയന്ത്രണം കൂടാതെയുള്ള സഹായവിതരണം, പുറന്തള്ളപ്പെട്ടവരുടെ മടക്കം, ഗസ്സയുടെ പുനർനിർമാണം, തടവുകാരുടെ കൈമാറ്റ കരാർ എന്നിവയാണ് ഹമാസ് സമർപ്പിച്ച ആറിന ഉപാധികൾ. എന്നാൽ കെയ്റോ ചർച്ചയെ കുറിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു ഒന്നുംപ്രതികരിച്ചില്ല. യുദ്ധലക്ഷ്യങ്ങൾ മുഴുവൻ ഉറപ്പാക്കാൻ നടപടി തുടരുമെന്നും വരാനിരിക്കുന്നത് നിർണായക ദിനങ്ങൾ ആയിരിക്കുമെന്നും നെതന്യാഹു പറഞു.
യുഎസ് പശ്ചിമേഷ്യൻ ദൂതൻ സ്റ്റിവ് വിറ്റ്കോഫ്, വൈറ്റ്ഹൗസ് പ്രതിനിധി ജറെദ് കുഷ്നർ എന്നിവരും ഇന്ന് കെയ്റോ ചർച്ചകളിൽ പങ്കുചേരും.ഈ ആഴ്ചക്കകം ഇരുപക്ഷത്തെയും കരാറിൽ ഒപ്പുവെപ്പിച്ചു മാത്രം മടങ്ങിയാൽ മതിയെന്നാണ് ട്രംപ് ഇവർക്ക് നൽകിയ നിർദേശമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽഥാനിയും ഇന്ന് കെയ്റോ ചർച്ചകളിൽ ഭാഗഭാക്കാകും.
കെയ്റോ ചർച്ചക്കിടയിലും ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. തെക്കൻ ഗസ്സയിൽ ഹമാസ് നടത്തിയപ്രത്യക്രമണത്തിൽ രണ്ട് ഇസ്രയേൽ സൈനികർക്ക് ഗുരുതര പരക്കേറ്റു. ഗസ്സയിലെ കൂട്ടക്കൊല തടയുന്നതിൽ ലോകരാജ്യങ്ങൾ പരാജയപ്പെട്ടുവെന്ന് ഗസ്സയിലെ വത്തിക്കാന്‍റെ ഉന്നത നയതന്ത്രജ്ഞൻ കർദിനാൾ പിയട്രോ പരോളിൻ കുറ്റപ്പെടുത്തി.