Writer - അൻഫസ് കൊണ്ടോട്ടി
anfas123
ഗസ്സസിറ്റി: ഗസ്സ വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും ഇസ്രായേല്‍ ആക്രമണം തുടരുന്നു. ഇതിനിടെ ഹമാസിന്റെ പ്രത്യാക്രമണത്തില്‍ രണ്ട് ഇസ്രായേലി സൈനികര്‍ക്ക് ഗുരുതര പരിക്കേറ്റു.
തെക്കൻ ഗസ്സയിലെ പ്രത്യാക്രമണത്തിലാണ് രണ്ട് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റതെന്ന് ഇസ്രായേലി സൈനിക വക്താവ് പറഞ്ഞു. പരിക്കേറ്റവരെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയെന്നും ഇവരുടെ ബന്ധുക്കളെ അറിയിച്ചെന്നും ഐഡിഎഫ് വൃത്തങ്ങൾ അറിയിച്ചു. ഒക്ടോബർ ഏഴിന് ആരംഭിച്ച ഇസ്രായേലിന്റെ വംശഹത്യ രണ്ട് വർഷത്തിലെത്തി നിൽക്കുമ്പോഴും ഗസ്സയിൽ മാരകമായ ആക്രമണങ്ങൾ അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്.
അതേസമയം ഈജിപ്തിലെ ഗസ്സ സമാധാന ചർച്ചയിൽ ഉപാധികൾ വച്ച് ഹമാസ് രംഗത്തെത്തി. ഗസ്സയിൽ ശാശ്വത വെടിനിർത്തൽ , ഇസ്രായേൽ സൈന്യത്തിന്റെ പൂർണപിൻമാറ്റം, തടവുകാരുടെ കൈമാറ്റത്തിന് മാന്യമായ കരാർ എന്നിവ ഉൾപ്പെടെ ആറ് പ്രധാന ആവശ്യങ്ങളാണ് ഹമാസ് ഉപാധിയായി മുന്നോട്ട് വെച്ചത്. ഗസ്സയിലേക്ക് നിയന്ത്രണങ്ങളില്ലാതെ ദുരിതാശ്വാസമെത്തണമെന്നും, പുനർ നിർമാണം ഫലസ്തീൻ വിദഗ്ധരുടെ നേതൃത്വത്തിലാകണമെന്നും ഹമാസ് ആവശ്യപ്പെട്ടു.