ഗസ്സയിൽ പട്ടിണിമരണം രൂക്ഷം; 24 മണിക്കൂറിനിടെ ഭക്ഷണം കിട്ടാതെ മരിച്ചത് 9 പേര്‍
ആക്രമണം നിർത്തി സഹായം ലഭ്യമാക്കാൻ വൈകരുതെന്ന് യൂറോപ്യൻ യൂനിയൻ നിര്‍ദേശിച്ചു
തെൽ അവിവ്: ഗസ്സയിൽ തുടരുന്ന പട്ടിണിക്കൊലയുടെ നടുക്കത്തിൽ ലോകം. സ്ഥിതി ഭയാനകമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ചൂണ്ടിക്കാട്ടി. ആക്രമണം നിർത്തി സഹായം ലഭ്യമാക്കാൻ വൈകരുതെന്ന് യൂറോപ്യൻ യൂനിയൻ നിര്‍ദേശിച്ചു.
സമ്പൂർണ ഉപരോധത്തെ തുടർന്ന് ഗസ്സയിൽ പട്ടിണിമരണം വ്യാപകമാകുന്ന സാഹചര്യത്തിൽ യുദ്ധം നിർത്തണമെന്ന മുറവിളി ശക്തമായി. പുതുതായി 9 പേർ കൂടി പട്ടിണി കാരണം മരിച്ചതോടെ ആകെ പട്ടിണി മരണം 122 ആയി. പട്ടിണി കിടന്ന് അവശരായ ഫലസ്തീനി കുട്ടികളുടെ ചിത്രങ്ങൾ നിരവധി പ്രമുഖർ പങ്കുവെച്ചു. ദിവസങ്ങളായി ഭക്ഷണം കഴിക്കാത്ത കുട്ടികളുടെ വിശപ്പ് സഹിക്കാതെയുള്ള കരച്ചിൽ അസഹനീയമെന്ന് മാധ്യമ പ്രവർത്തകർ റിപ്പോർട്ട് ചെയ്തു. ഭക്ഷണം കാത്തുനിന്ന 16 പേരെ ഇന്നലെ ഇസ്രായേൽ സേന വെടിവെച്ചു കൊന്നു.
അതിനിടെ, ഗസ്സയിലേക്ക് വേണ്ടി റഫ അതിർത്തിയിൽ ട്രക്കുകളിൽ എത്തിച്ച ഭക്ഷ്യധാന്യങ്ങൾ ഇസ്രായേൽ സേന നശിപ്പിക്കുന്നതായ റിപ്പോർട്ടുകളും പുറത്തുവന്നു. ഫലസ്തീനികളെ പട്ടിണിക്കിട്ട് കൊല്ലാനുള്ള വംശഹത്യാ പദ്ധതിയുടെ ഭാഗമായാണ് നടപടിയെന്ന് ആംനസ്റ്റി ഉൾപ്പെടെ മനുഷ്യാവകാശ സംഘടനകൾ കുറ്റപ്പെടുത്തി. സഥിതി ഭയാനകമാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് പ്രതികരിച്ചു. എല്ലാവരുമായും ഏറ്റുമുട്ടുകയാണ് ഹമാസെന്നും ഇസ്രായേലിന്‍റെ പ്രതികരണം എന്താണെന്ന് കാത്തിരിക്കുന്നതായും ട്രംപ് പറഞു.
ഉടൻ ആക്രമണം നിർത്തി ഗസ്സയിലേക്ക് സഹായം ലഭ്യമാക്കണമെന്ന് ഫ്രാൻസ്, ബ്രിട്ടൻ, ജർമനി രാജ്യങ്ങൾ സംയുക്തമായി ആവശ്യപ്പെട്ടു. വിശപ്പ് ആയുധമാക്കുന്ന സ്ഥിതി ആപത്കരമാണെന്ന് ഇയു പ്രതികരിച്ചു. ദോഹ വെടിനിർത്തൽ ചർച്ച റദ്ദാക്കി സംഘങ്ങളെ മടക്കി വിളിച്ച അമേരിക്കയുടെയും ഇസ്രായേലിന്‍റെയും നടപടിക്കെതിരെയും വിമർശനം ഉയർന്നു. ഹമാസിന്‍റെ നിഷേധാത്മക നിലപാടാണ് നടപടിക്ക് പിന്നിലെന്നാണ് അമേരിക്കയുടെയും ഇസ്രായേലിന്‍റെയും കുറ്റപ്പെടുത്തൽ. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഹമാസ് പ്രതികരിച്ചു. ചർച്ച പൂർണമായും പരാജയപ്പെട്ടുവെന്ന മാധ്യമ വാർത്തകൾ മധ്യസ്ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്തും തള്ളി. ബന്ദിമോചനത്തിന് തുരങ്കം വെച്ച നെതന്യാഹുവിനെതിരെ ഇസ്രായേലിൽ പ്രക്ഷോഭം ശക്തമായി. യെമനിലെ ഹൂതികൾ ഇസ്രായേലിന് നേർക്ക് വീണ്ടും മിസൈൽ അയച്ചു.