പരിക്ക് മാറിയില്ല; ലഖ്നൗവിന് എതിരെ സഞ്ജു കളിക്കില്ല, പരാഗ് നായകൻ
ന്യൂഡൽഹി: ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടാനൊരുങ്ങുന്ന രാജസ്ഥാൻ റോയൽസിന് തിരിച്ചടി. പരിക്കിനെത്തുടർന്ന് ക്യാപ്റ്റൻ സഞ്ജു സാംസൺ കളത്തിലിറങ്ങില്ല. ജയ്പൂരിൽ നടക്കുന്ന മത്സരത്തിൽ റ്യാൻ പരാഗാകും രാജസ്ഥാനെ നയിക്കുക.
ഡൽഹി ക്യാപിറ്റൽസിനെതിരെ ഉജ്ജ്വലമായി ബാറ്റുചെയ്യവേ സഞ്ജുവിന് വാരിയെല്ലിന് വേദന അനുഭവപ്പെട്ടിരുന്നു. തുടർന്ന് ടീം ഫിസിയോയുടെ നിർദേശ പ്രകാരം സഞ്ജു റിട്ടയേഡ് ഹർട്ടായി മടങ്ങി. 19 പന്തിൽ നിന്നും 31 റൺസെടുത്തുനിൽക്കവേയാണ് സഞ്ജു തിരിച്ചുനടന്നത്.
നേരത്തേ വിരലിനേറ്റ പരിക്കിനെത്തുടർന്ന് ടൂർണമെന്റിലെ ആദ്യ മത്സരങ്ങളിൽ സഞ്ജു ഇമ്പാക്റ്റ് െപ്ലയറായാണ് കളിച്ചിരുന്നത്. വിക്കറ്റ് കീപ്പർ സ്ഥാനത്ത് നിന്ന് സഞ്ജു മാറിനിന്നിരുന്നു. റ്യാൻപരാഗായിരുന്നു പകരം ടീമിനെ നയിച്ചിരുന്നത്.
നേരത്തേ രാജസ്ഥാൻ റോയൽസ് ടീമിൽ ഭിന്നതയുണ്ടെന്ന വാർത്തകൾ തള്ളി പരിശീലകൻ രാഹുൽ ദ്രാവിഡ് രംഗത്തെത്തിയിരുന്നു. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനിടെയുള്ള വിഡിയോ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടി രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണും ദ്രാവിഡും തമ്മിൽ ഭിന്നതയുണ്ടെന്ന വാർത്തകൾക്കെതിരെയാണ് ദ്രാവിഡ് രംഗത്തെത്തിയത്.
സഞ്ജുവുമായി ഭിന്നതയുണ്ടോ എന്ന ചോദ്യത്തിന് ദ്രാവിഡ് മറുപടി പറഞ്ഞതിങ്ങനെ:‘‘ഈ പ്രചാരണങ്ങൾ എവിടെ നിന്നാണ് വരുന്നതെന്ന് അറിയില്ല. ഞാനും സഞ്ജുവും ഒരേ അഭിപ്രായക്കാരാണ്. സഞ്ജു ടീമിന്റെ അവിഭാജ്യ ഘടകമാണ്. അദ്ദേഹം എല്ലാ തീരുമാനങ്ങളിലും ചർച്ചകളിലും ഭാഗമാണ്. കാര്യമാർ തീരുമാനിച്ച പോലെ വരാത്തപ്പോൾ ചിലപ്പോൾ ഞങ്ങൾ തോൽക്കും, അപ്പോൾ വിമർശനങ്ങൾ ഉയരുകയും ചെയ്യും. പക്ഷേ ഇതുപോലുള്ള അടിസ്ഥാന രഹിതമായ ആരോപണങ്ങൾക്കെതിരെ ഒന്നും പറയാനില്ല. ടീമിനുള്ളിൽ മികച്ച ഐക്യമുണ്ട്. എല്ലാ താരങ്ങളും എടുക്കുന്ന പ്രയത്നത്തിൽ എനിക്ക് സന്തോഷമുണ്ട്’’.