ഇംഗ്ലണ്ടിനെതിരെ സമനില പിടിച്ചുവാങ്ങി ഇന്ത്യ; ഗില്ലിനും ജഡേജയ്ക്കും സുന്ദറിനും സെഞ്ച്വറി.
മാഞ്ചസ്റ്റർ : ഇംഗ്ലണ്ടുമായുള്ള നാലാം ടെസ്റ്റിൽ സമനില പൊരുതി നേടി ഇന്ത്യ. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ(103) , രവീന്ദ്ര ജഡേജ(107*), വാഷിംഗ്‌ടൺ സുന്ദർ(101*) എന്നിവരുടെ സെഞ്ച്വറികളുടെ ബലത്തിലാണ് ഇന്ത്യ വീരോചിത ചെറുത്തുനിൽപ്പ് നടത്തിയത്. കെഎൽ രാഹുലും ക്യാപ്റ്റൻ ശുഭ്മാണ് ഗില്ലും ചേർന്ന് നാലാം ദിനത്തിൽ ഇന്ത്യയെ പിടിച്ചു നിർത്തിയെങ്കിൽ അവസാന ദിനത്തിൽ ജഡേജയും, വാഷിംഗ്‌ടൺ സുന്ദറും ചേർന്ന് ആ കർത്തവ്യം നിർവഹിച്ചു.
അഞ്ചാം ദിനം തുടക്കത്തിൽ തന്നെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് രാഹുലിനെ 90 റൺസിൽ നിൽക്കേ മടക്കിയയക്കുമ്പോൾ ഇന്ത്യ 123 റൺസിന് പുറകിലായിരുന്നു. പകരമിറങ്ങിയ രവീന്ദ്ര ജഡേജയോടൊത്ത് ബാറ്റിംഗ് തുടർന്ന ഗിൽ തന്റെ സെഞ്ച്വറി പൂർത്തിയാക്കി. പക്ഷേ ന്യൂ ബോളിൽ ജോഫ്ര അർച്ചർ ഇന്ത്യൻ ക്യാപ്റ്റനെ സ്ലിപ്പിലുണ്ടായിരുന്ന ജെയ്‌മി സ്മിത്തിന്റെ കയ്യിലെത്തിച്ചു. മിന്നും ഫോമിൽ കളിച്ചിരുന്ന ക്യാപ്റ്റനെ നഷ്ടപെട്ട ഇന്ത്യക്ക് രക്ഷകരായെത്തിയത് ഓൾറൗണ്ടർമാരായ ജഡേജയും സുന്ദറുമായിരുന്നു. ക്യാപ്റ്റൻ സ്റ്റോക്‌സിന്റെ അകമ്പടിയോടെയെത്തിയ ഇംഗ്ലണ്ട് ബോളിങ് നിരക്ക് മുന്നിൽ മികച്ച ബാറ്റിംഗ് പ്രകടനമാണ് ഇരുവരും കാഴ്‌ചവെച്ചത്. ലീഡ് വഴങ്ങിയിരുന്ന ഇന്ത്യ പിന്നീട് രണ്ടാം ഇന്നിംഗ്സ് ലീഡിലേക്ക് ഉയരുന്ന കാഴ്ചയാണ് മൈതാനം കണ്ടത്.
സമനില ഉറപ്പിച്ച മത്സരത്തിന്റെ അവസാന മണിക്കൂറിലേക്ക് നീങ്ങിയപ്പോൾ സ്റ്റോക്സ് സമനിലയ്ക്കായി കൈ നീട്ടി. പക്ഷേ 80 റൺസിലും 89 റൺസിലും നിന്നിരുന്ന തന്റെ രണ്ട് ഓൾറൗണ്ടർമാർക്ക് സെഞ്ച്വറി നേടാനുള്ള അവസരം നൽകുകയിരുന്നു ഗിൽ. 206 പന്തിൽ 101 റൺസുമായി സുന്ദറും 187 പന്തിൽ 107 റൺസുമായി ജഡേജയും തങ്ങളുടെ സെഞ്ച്വറികൾ പൂർത്തിയാക്കിയ ഉടൻ മത്സരം സമനിലയിൽ പിരിഞ്ഞു. പരമ്പരയിൽ 2-1ന്റെ ലീഡുമായി മുന്നിലാണ് ഇംഗ്ലണ്ട്. ഓവലിൽ നടക്കുന്ന അവസാന ടെസ്റ്റ് അടുത്ത വ്യാഴാഴ്ച മുതലാണ് തുടങ്ങുന്നത്.