ഓവൽ ടെസ്റ്റ് ; ഇന്ത്യക്ക് ബാറ്റിങ് തകർച്ച, മഴ മൂലം മത്സരം തടസപ്പെട്ടു
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാന ടെസ്റ്റിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. 85 റൺസ് എടുക്കുന്നതിനിടെ മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടമായി. യശ്വസി ജയ്‌സ്വാൾ (2), കെ.എൽ രാഹുൽ (14), ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (21) എന്നിവരാണ് മടങ്ങിയത്. 29 ഓവറുകൾ പിന്നിട്ട മത്സരം മഴ മൂലം തടസ്സപ്പെടുകയായിരുന്നു. സായി സുദർശൻ(28*) കരുൺ നായർ(0*) എന്നിവരാണ് ക്രീസിൽ. മത്‌സരം തുടങ്ങി മൂന്നാമത്തെ ഓവറിൽ തന്നെ ഇന്ത്യൻ ഓപ്പണർ ജയ്‌സ്വാളിനെ പുറത്താക്കി ഗസ് അറ്റ്കിൻസൺ ആതിഥേയർക്കായി ആദ്യ വിക്കറ്റ് നേടി. വൺഡൗൺ ഇറങ്ങിയ സായി സുദർശനുമൊത്ത് ബാറ്റിംഗ് തുടർന്ന കെ എൽ രാഹുലിനും വലിയ ഇന്നിങ്സ് പടുത്തയർത്താതെ മടങ്ങേണ്ടി വന്നു. 16ാം ഓവറിൽ പേസർ ക്രിസ് വോക്‌സാണ് ഇംഗ്ലണ്ടിനായി രണ്ടാം വിക്കറ്റെടുത്തത്. പിന്നീട് ക്രീസിലെത്തിയ ഗില്ലും വേഗത്തിൽ കൂടാരം കയറി. മത്സരം 23 ഓവർ പിന്നിട്ടതും മഴ മൂലം തടസപ്പെടുകയായിരുന്നു. ഒന്നര മണിക്കൂറിനു ശേഷമാണ് കളി പുനരാരംഭിച്ചത്. മത്സരത്തിൽ വെറും മൂന്നു ഓവറിനുശേഷം ഇന്ത്യൻ നായകൻ മടങ്ങി. അറ്റ്കിൻസനാണ് ഗ്രില്ലിനെ റണ്ണൗട്ടാക്കിയത്. എന്നാൽ 28 ഓവർ പിന്നിട്ടതും മഴ വീണ്ടുമെത്തിയതോടെ കളി വീണ്ടും തടസപ്പെട്ടു.