ഓവൽ ടെസ്റ്റ് ; ആദ്യ ദിനം 200 റൺസ് മറികടന്ന് ഇന്ത്യ, കരുൺ നായർക്ക് അർദ്ധ സെഞ്ച്വറി
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാന ടെസ്റ്റിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ പൊരുതുന്നു. ആദ്യ ദിനം അവസാനിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 204 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 29 ഓവറുകൾ പിന്നപ്പോൾ മഴ മൂലം മത്സരം തടസ്സപ്പെടുകയും ചെയ്തിരുന്നു. കരുൺ നായർ(52*) വാഷിംഗ്‌ടൺ സുന്ദർ(19*) എന്നിവരാണ് ക്രീസിൽ. ഇംഗ്ലണ്ടിനായി ഗസ് അറ്റ്കിൻസണും, പേസർ ജോഷ് ടങ്ങും രണ്ടു വിക്കറ്റുവീതം നേടി.
മത്‌സരം തുടങ്ങി മൂന്നാമത്തെ ഓവറിൽ തന്നെ ഇന്ത്യൻ ഓപ്പണർ ജയ്‌സ്വാളിനെ പുറത്താക്കി ഗസ് അറ്റ്കിൻസൺ ആതിഥേയർക്കായി ആദ്യ വിക്കറ്റ് നേടി. വൺഡൗൺ ഇറങ്ങിയ സായി സുദർശനുമൊത്ത് ബാറ്റിംഗ് തുടർന്ന കെ എൽ രാഹുലിനും വലിയ ഇന്നിങ്സ് പടുത്തയർത്താതെ മടങ്ങേണ്ടി വന്നു. 16 ഓവറിൽ പേസർ ക്രിസ് വോക്‌സാണ് ഇംഗ്ലണ്ടിനായി രണ്ടാം വിക്കറ്റെടുത്തത്. പിന്നീട് ക്രീസിലെത്തിയ ഗില്ലും വേഗത്തിൽ കൂടാരം കയറി. മത്സരം 23 ഓവർ പിന്നിട്ടതും മഴ മൂലം തടസപ്പെടുകയായിരുന്നു. ഒന്നര മണിക്കൂറിനു ശേഷമാണ് കളി പുനരാരംഭിച്ചത്. മത്സരത്തിൽ വെറും മൂന്നു ഓവറിനുശേഷം ഇന്ത്യൻ നായകൻ മടങ്ങി. അറ്റ്കിൻസനാണ് ഗ്രില്ലിനെ റണ്ണൗട്ടാക്കിയത്. എന്നാൽ 28 ഓവർ പിന്നിട്ടതും മഴ വീണ്ടുമെത്തിയതോടെ കളി വീണ്ടും തടസപ്പെട്ടു. മഴ മാറിയ ശേഷം പുരാനരാരംഭിച്ച മത്സരത്തിൽ ഇന്ത്യയുടെ തകർച്ച തുടരുന്ന കാഴ്ചയാണ് കണ്ടത്. സായി സുദർശനെ ജെയ്മി സ്മിത്തിന്റെ കയ്യിലെത്തിച്ച് ജോഷ് ടങ് തന്റെ വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചു. മാഞ്ചസ്റ്ററിലെ രക്ഷകനായ ജഡേജക്ക് പക്ഷെ ഇത്തവണ കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. വീണ്ടും ജോഷ് ട്ടങ്, ജെയ്മി സ്മിത്ത് കോമ്പിനേഷനിൽ ഇന്ത്യക്ക് അഞ്ചാം വിക്കറ്റും നഷ്ടമായി. പകരക്കാരനായി വന്ന ദ്രുവ് ജ്യുറേലിന്റെ വിക്കറ്റെടുത്ത് അറ്റ്കിൻസൺ തന്റെ വിക്കറ്റ് നേട്ടം രണ്ടാക്കി. പിന്നീട് കരുൺ നായരും വാഷിംഗ്‌ടൺ സുന്ദറും ചേർന്ന് ടീമിനെ പിടിച്ചു നിർത്തുകയായിരുന്നു.