Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: എഡിജിപി എം.ആർ.അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിക്കും. പല തവണ ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് സമർപ്പിക്കാത്തതിനെ കോടതി കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ വിമർശിച്ചിരുന്നു.
അജിത് കുമാറിനെതിരായ അന്വേഷണം പൂർത്തിയാക്കി സർക്കാരിൽ റിപ്പോർട്ട് സമർപ്പിച്ച ശേഷവും അന്വേഷണം പൂർത്തിയാക്കാൻ സമയം ആവശ്യപ്പെട്ട് കോടതിയോട് വിജിലൻസ് സമയം നീട്ടിച്ചോദിച്ചിരുന്നു. ഇതാണ് കോടതി വിമർശനത്തിന് ഇടയാക്കിയത്. അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് സർക്കാർ അംഗീകരിക്കുകയും ചെയ്തു.
ഇന്ന് വിജിലൻസ് നൽകുന്ന റിപ്പോർട്ടിൻമേൽ കോടതി ഉന്നയിക്കുന്ന സംശയങ്ങള്‍ നിർണായമാകും. പി.വി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ അജിത് കുമാറിനും പി. ശശിക്കുമെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിലാണ് കോടതി തൽസ്ഥിതി റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.