മലയാള സിനിമയുടെ സമഗ്ര മേഖലകളിലും കയ്യൊപ്പ് ചാര്‍ത്തിയ പ്രതിഭ; ഷാജി എൻ.കരുൺ വിട പറയുമ്പോൾ...
ദൃശ്യങ്ങളുടെ അപൂര്‍വ സംവേദനമാണ് ഷാജി എൻ. കരുൺ മലയാളം എന്ന ഭാഷയെ ലോകത്തിനു മുന്നിലേക്ക് ഉയർത്തിക്കാട്ടിയത്
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ പരമോന്നത ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങി ദിവസങ്ങൾക്ക് ഉള്ളിലാണ് ഷാജി എൻ. കരുൺ വിടവാങ്ങുന്നത്. മലയാള സിനിമയുടെ സമഗ്ര മേഖലകളിലും മായ്ക്കാൻ കഴിയാത്ത അടയാളം ചെലുത്തിയ ഒരു പ്രതിഭ. ദൃശ്യങ്ങളുടെ അപൂര്‍വ സംവേദനമാണ് ഷാജി എൻ. കരുൺ മലയാളം എന്ന ഭാഷയെ ലോകത്തിനു മുന്നിലേക്ക് ഉയർത്തിക്കാട്ടിയത് .
ഷാജി അടിസ്ഥാനപരമായി ഒരു ഛായാഗ്രാഹകൻ ആയിരുന്നു. ദൃശ്യങ്ങൾ കൊണ്ട് സങ്കീർണതകളെ സംവേദനം ചെയ്യാൻ ശ്രമിച്ച പ്രതിഭാ വിലാസം. കേന്ദ്ര സർക്കാരിൻ്റെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിനിമാറ്റോഗ്രഫിയിൽ ഡിപ്ലോമ പൂർത്തിയാക്കിയാണ് ഷാജി എന്ന ചെറുപ്പക്കാരൻ സിനിമയിലേക്ക് പുറപ്പെടുന്നത്. ഋഷിവര്യന്‍റെ മഹാ മൗനവുമായി കോഴിക്കോട് നഗരത്തിൽ എവിടെയോ തൻ്റെ ആദ്യ സിനിമയുടെ മൂശയിലിരുന്ന ജി. അരവിന്ദനു മുന്നിലേക്ക് ആ ചെറുപ്പക്കാരനെ എത്തിച്ചത് നിയോഗമാകം. ദൃശ്യങ്ങൾക്ക് കവിതയുടെ ലാവണ്യമുള്ള കാഞ്ചന സീത എന്ന പിറക്കുന്നത് അവിടെയാണ്. അരവിന്ദന്‍റെ അകക്കണ്ണിലെ ഭ്രമാത്മകമായ ദൃശ്യങ്ങളെ ഷാജി ക്യാമറ കണ്ണുകളിലേക്ക് പകർത്തിയെടുത്തു.
ആദ്യചിത്രം മുതലേ ഷാജിയുടെ പ്രതിഭ അംഗീകരിക്കപ്പെട്ടു. മഹാ മേരുക്കളായ സംവിധായകർക്കൊപ്പം ആയിരുന്നു അയാൾ ക്യാമറ ചലിപ്പിച്ചത്. ഒന്നിന് പുറകെ ഒന്നായി അരവിന്ദന്‍റെ ചിത്രങ്ങൾ, കെജി ജോർജിൻ്റെയും എം. ടി വാസുദേവൻ നായരുടെയും സംവിധാന ദൗത്യങ്ങൾ. ഒടുവിൽ കടുത്തു തിടംവെച്ച ദൃശ്യഭാഷയുമായി സംവിധായകന്‍റെ കസേരയിൽ ഇരുന്നു. പിറവി ആദ്യത്തെ ചിത്രം. കാണാതായ തന്‍റെ മകനെയും കാത്തിരിക്കുന്ന ഒരു അച്ഛന്‍റെ കഥ പറഞ്ഞ സിനിമ സംവിധാന മികവിനൊപ്പം കലാകാരൻ്റെ രാഷ്ട്രീയവും വെളിപ്പെടുത്തി. പിന്നീട് വന്ന സ്വം, വാനപ്രസ്ഥം, കുട്ടി കുട്ടിസ്രാങ്ക് രാജ്യാന്തര രംഗത്ത് തന്നെ ശ്രദ്ധിക്കപ്പെട്ടു.
ഇടതുപക്ഷത്തോടൊപ്പം നടന്ന കലാകാരൻ മലയാള സിനിമാ വ്യവസായത്തിന്‍റെ മുന്നോട്ട് നയിക്കാൻ കെൽപ്പുള്ള നിർണായകമായ ചുമതലകളിലിരുന്നു. ചലച്ചിത്ര അക്കാദമി രൂപീകരിച്ചപ്പോൾ ആദ്യ ചെയർമാനായി. കെഎസ്എഫ്ഡിസിയുടെ തലപ്പത്തും പ്രവർത്തിച്ചു. ഇതിനൊക്കെ ഇടയിലും വിവാദങ്ങൾ നിരന്തരം തലപൊക്കി. പക്ഷേ മലയാള ദൃശ്യ കലയുടെ മഹാ വിസ്മയം അവസാന ഫ്രെയിം ഒഴിഞ്ഞു മായുമ്പോൾ പറയാനാവുക. വാനപ്രസ്ഥത്തിലെ അവസാന ഡയലോഗ് ആണ്. 'അർജുന പുത്രൻ പരിശുദ്ധനും പരിപൂർണനും ആണെന്ന് അവരോട് പറയണം'.