സംസ്‌കൃത സർവകലാശാല സിൻഡിക്കേറ്റ് യോഗം ജൂലൈ ഏഴിന്; വിദ്യാർഥികളുമായി ചർച്ച നടത്തും
വിദ്യാർഥികളല്ലാത്തവർ ക്യാമ്പസിൽ പ്രവേശിക്കുന്നതും ഹോസ്റ്റലിൽ താമസിക്കുന്നതും വിലക്കുന്നത് അടക്കമുള്ള കാര്യങ്ങളിലാണ് വിദ്യാർഥി സംഘടനകളുമായി ചർച്ച നടത്തുന്നത്.
Update: 2025-07-05 16:55 GMT
കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയെ ലഹരി വിമുക്തമാക്കുവാനും വിദ്യാർഥികളല്ലാത്തവർ ക്യാമ്പസിൽ പ്രവേശിക്കുന്നതും സർവകലാശാല ഹോസ്റ്റലിലെ താമസവും തടയുന്നതിനുമായി പുറത്തിറക്കിയ സർക്കുലറുമായി ബന്ധപ്പെട്ട് സർവകലാശാല അധികൃതർ വിവിധ വിഭാഗങ്ങളുമായി നടത്തി വരുന്ന ചർച്ചകൾ തുടരുന്നു. ജൂലൈ ഏഴിന് രാവിലെ 9.30ന് സർവകലാശാല യൂണിയൻ ഭാരവാഹികളുമായും സമരത്തിലുള്ള വിദ്യാർഥി സംഘടന പ്രതിനിധികളുമായും അധികൃതർ ചർച്ച നടത്തും. ജൂലൈ നാലിന് സർവകലാശാലയിലെ അധ്യാപകരും അനധ്യാപകരുമായി നടത്തിയ ചർച്ച വിജയമായിരുന്നു. നിർദിഷ്ട ഉത്തരവുമായി ബന്ധപ്പെട്ട് വിദ്യാർഥി സംഘടന നൽകിയ പരാതികൾ തിങ്കളാഴ്ച പരിഗണിക്കുമെന്ന് വൈസ് ചാൻസലറും രജിസ്ട്രാറും സിൻഡിക്കേറ്റ് ഉപസമിതിയും അറിയിച്ചു. ജൂലൈ ഏഴിന് രാവിലെ 11ന് സിൻഡിക്കേറ്റ് യോഗവും നിശ്ചയിച്ചിട്ടുണ്ട്.