'വ്യാജ മോഷണ പരാതി നല്‍കിയ ഓമന ഡാനിയലിനെയും മകൾ നിഷയെയും അറസ്റ്റ് ചെയ്യണം, കൂട്ടുനിന്ന പൊലീസുകാരെയും ശിക്ഷിക്കണം'; ബിന്ദു
തന്‍റെ ഉപജീവനമാർഗ്ഗമാണ് ഇല്ലാതാക്കിതെന്നും മാല മോഷണം താൻ അറിയാത്ത കാര്യമാണെന്നും ബിന്ദു പറഞ്ഞു
തിരുവനന്തപുരം:പേരൂർക്കടയിൽ മോഷണമാരോപിച്ച്കള്ളക്കേസിൽ കുടുക്കിയ ഓമന ഡാനിയേലിനെയും മകളെയും അറസ്റ്റ് ചെയ്യണമെന്ന് കസ്റ്റഡി മർദനത്തിനിരയായ ദലിത് യുവതി ബിന്ദു. ഓമനാ ഡാനിയേലിന് വേണ്ടി കൂട്ടുനിന്ന പൊലീസുകാരെയും നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണം. തന്‍റെ ഉപജീവനമാർഗ്ഗമാണ് ഇവർ ഇല്ലാതാക്കിതെന്നും മാല മോഷണം താൻ അറിയാത്ത കാര്യമാണെന്നും ബിന്ദു പറഞ്ഞു.
ബിന്ദുവിന്റെ പരാതിയിൽ ഓമന ഡാനിയൽ, മകൾ നിഷ, കസ്റ്റഡിയിലെടുത്ത എസ്ഐ പ്രസാദ്, എഎസ്ഐ പ്രസന്നൻ എന്നിവരെ പ്രതിയാക്കി കേസെടുത്തു. പട്ടികജാതി പട്ടികവർഗ കമ്മീഷന്റെ നിർദേശ പ്രകാരം കഴിഞ്ഞ ദിവസമാണ് നെടുമങ്ങാട് സ്വദേശിയായ ബിന്ദു പേരൂർക്കട സ്റ്റേഷനിൽ പരാതി നൽകിയത്.
ബിന്ദു മാല മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ഓമന പരാതി നൽകിയത്. പിന്നീട് ഓമനയുടെ വീട്ടിൽ നിന്ന് തന്നെ മാല കണ്ടെത്തുകയായിരുന്നു. മാല നഷ്ടപ്പെട്ടത് ഏപ്രിൽ 18നാണെങ്കിലും പരാതി നൽകിയത് 23നായിരുന്നു. വീട്ടിൽ അറിയിക്കാതെ ഒരു രാത്രി മുഴുവൻ പൊലീസ് സ്റ്റേഷനിൽ ഇരുത്തി ബിന്ദുവിനെ ക്രൂരമായി ചോദ്യം ചെയ്യുകയും പിറ്റേന്ന് ഉച്ചയ്ക്ക് 12 മണി വരെ അനധികൃതമായി കസ്റ്റഡിയിൽ വയ്ക്കുകയും ചെയ്തിരുന്നു.