'മകന് സ്ഥിരം ജോലി വേണം, മകളുടെ ചികിത്സയും പഠനവും പൂർത്തിയാക്കണം';മന്ത്രിയോട് ആവശ്യം ഉന്നയിച്ച് ബിന്ദുവിന്റെ ഭർത്താവ്
വീട്ടിൽ വരുമെന്ന് മന്ത്രി നേരത്തെ ഫോണിൽ വിളിച്ചു ഉറപ്പു പറഞ്ഞിരുന്നുവെന്ന് വിശ്രുതന്‍
കോട്ടയം: സർക്കാരിൽ പ്രതീക്ഷയുണ്ടെന്നും മകന് സ്ഥിരം ജോലി നൽകണമെന്ന ആവശ്യം ആരോഗ്യമന്ത്രിയെ അറിയിച്ചതായി മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതൻ.മകളുടെ ചികിത്സയും പഠനവും പൂർത്തിയാക്കണമെന്ന ആവശ്യവും വിശ്രുതന്‍ മന്ത്രിയെ അറിയിച്ചു.
'മന്ത്രി വരാൻ താമസിച്ചുവെന്ന പരാതിയില്ല.വീട്ടിൽ വരുമെന്ന് മന്ത്രി നേരത്തെ ഫോണിൽ വിളിച്ചു ഉറപ്പു പറഞ്ഞിരുന്നു. സാങ്കേതിക കാരണങ്ങളാണ് വരാൻ വൈകിയതിനു കാരണമെന്ന് മനസിലാക്കുന്നു. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡൻ്റും അടക്കുള്ള വിവിധ നേതാക്കൾ എൻ്റെ ദുഃഖത്തിൽ പങ്കു ചേർന്നതിൽ ആശ്വാസം'.ടി.വി യിൽ മാത്രമാണ് ഇവരെ കണ്ടിട്ടുള്ളതെന്നും വിശ്രുതന്‍ പറഞ്ഞു.
ഇന്ന് രാവിലെയാണ് തലയോലപറമ്പിലെ വീട്ടിലെത്തി ബിന്ദുവിന്റെ കുടുംബാംഗങ്ങളെ മന്ത്രി വീണാജോര്‍ജ് സന്ദര്‍ശിച്ചത്. സർക്കാർ ബിന്ദുവിന്റെ കുടുംബത്തോടൊപ്പമാണെന്നും ധനസഹായം മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നും വീണാ ജോർജ് പറഞ്ഞു. സാങ്കേതിക റിപ്പോർട്ടിനു അപ്പുറം സർക്കാർ എല്ലാ കാര്യത്തിലും കുടുംബത്തെ ചേർത്തു നിർത്തുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ പ്രാഥമിക റിപ്പോർട്ട് കലക്ടർ സർക്കാരിന് സമർപ്പിച്ചു.ധനസഹായം സംബന്ധിച്ച റിപ്പോർട്ടാണ് കൈമാറിയത്. അപകടമുണ്ടായ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറി രോഗികൾ ഉപയോഗിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.