‘രണ്ട് കൈയും ഇല്ലാത്ത ഒരാൾ ചന്തിയിൽ ഒരു ഉറുമ്പ് കയറിയാൽ അനുഭവിക്കുന്ന ഗതിയാണ് പ്രതിപക്ഷത്തിന്’; സഭയിൽ ഭിന്നശേഷിക്കാരെ അപമാനിച്ച് പി.പി ചിത്തരഞ്ജൻ
ഇന്നലെ ഇന്നലെ മുഖ്യമന്ത്രി സഭയിൽ നടത്തിയ അധിക്ഷേപ പരാമർശം വിവാദമായിരുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ബോഡി ഷേമിങ് പരാമര്‍ശത്തിന് പിന്നാലെ നിയമസഭയിൽ ഭിന്നശേഷിക്കാരെ അപമാനിച്ച് പി.പി ചിത്തരഞ്ജൻ എംഎൽഎ. ‘രണ്ട് കൈയും ഇല്ലാത്ത ഒരാൾ ചന്തിയിൽ ഒരു ഉറുമ്പ് കയറിയാൽ അനുഭവിക്കുന്ന ഗതിയാണ് പ്രതിപക്ഷത്തിന്’ എന്നായിരുന്നു എംഎൽഎയുടെ പരിഹാസം.
ഇന്നലെ ഇന്നലെ മുഖ്യമന്ത്രി സഭയിൽ നടത്തിയ അധിക്ഷേപ പരാമർശം വിവാദമായിരുന്നു. പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസംഗം. പ്രതിപക്ഷ പ്രതിഷേധത്തെ കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി വനിതാ വാച്ച് ആൻ്റ് വാർഡിനെ വരെ പ്രതിപക്ഷം ആക്രമിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചു. ഇതിനിടയിലാണ് എൻ്റെ നാട്ടിൽ ഒരു വർത്തമാനം ഉണ്ട് എന്നു പറഞ്ഞുള്ള മുഖ്യമന്ത്രിയുടെ എട്ടു മുക്കാലട്ടി വച്ചതു പോലെ എന്ന പ്രയോഗം. മുഖ്യമന്ത്രിയുടെ വാക്കുകൾ ഉയരക്കുറവിനെ പരിഹസിച്ചതാണെന്നായിരുന്നു പ്രതിപക്ഷ ആക്ഷേപം.
ശബരിമല സ്വർണക്കൊള്ളയിൽ നാലാം ദിനവും പ്രതിപക്ഷം സഭയിൽ പ്രതിഷേധമുയര്‍ത്തി. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി . സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മിൽ വാക്കുതർക്കമുണ്ടായി. അയ്യപ്പൻ്റെ സ്വർണം ചെമ്പാക്കിയ എൽഡിഎഫ് രാസവിദ്യയെന്ന് എഴുതിയ ബാനർ ഉയർത്തിയായിരുന്നു പ്രതിഷേധം. പ്രതിഷേധ ബാനർ പിടിച്ചുവാങ്ങാൻ സ്പീക്കർ കർശന നിർദേശം നൽകി. സ്പീക്കറുടെ ഡയസിന് മുന്നിൽ വാച്ച് ആൻഡ് വാർഡിനെ ഇന്നും വിന്യസിച്ചിരുന്നു. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ സഭയിൽ ഗുണ്ടായിസമെന്ന് എം.ബി.രാജേഷ് പറഞ്ഞു.