Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
പത്തനംതിട്ട: ശബരിമലയിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ കണക്കെടുക്കാനായി ഹൈക്കോടതി നിയോഗിച്ച ജസ്റ്റിസ് കെ.ടി.ശങ്കരൻ ശനിയാഴ്ച സന്നിധാനത്തെത്തും. ശബരിമലയുമായി ബന്ധപ്പെട്ട സ്വർണ ഉരുപ്പടികൾ സംഘം പരിശോധിക്കും. വലിയ വിവാദങ്ങളും ഗുരുതരമായ കണ്ടത്തലും ഹൈക്കോടതിക്ക് തന്നെ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ആദ്യം ദേവസ്വം വിജിലൻസിന്റെയും തുടർന്ന് സ്ട്രോങ്ങ് റൂമിൽ ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കളുടെ കണക്കെടുക്കാനും ജസ്റ്റിസ് കെ.ടി.ശങ്കരന്റെ നേതൃത്വത്തിൽ അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്.
ഹൈക്കോടതിയുടെ അന്വേഷണ ഉത്തരവിന് പിന്നാലെ ആദ്യമാണ് ജസ്റ്റിസ് കെ.ടി.ശങ്കരൻ സന്നിധാനത്തെത്തുന്നത്. ഏറ്റവും പ്രധാനപ്പെട്ട സ്ട്രോങ്ങ് റൂമുള്ള ആറന്മുളയിലും കെ.ടി ശങ്കരന്റെ നേതൃത്വത്തിൽ പരിശോധന നടത്തും. വസ്തുക്കളുടെ വിവരങ്ങൾ മൂവ്മെന്റ് രജിസ്റ്ററിൽ ഒന്നും മഹസറിൽ മറ്റൊരു വിവരവുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത്തരത്തിലുള്ള കാര്യങ്ങൾ കൂടി ക്രോഡീകരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും.
അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ എഫ്ഐആറിട്ട് പ്രത്യേക അന്വേഷണസംഘം. നാളെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് തീരുമാനം. ശബരിമലയിലെ പാളികളിൽ സ്വർണം പൂശിയ സ്മാർട്ട് ക്രിയേഷൻസ് എംഡി പ്രമോദ് ഭണ്ഡാരി ഹാജരായി. ദേവസ്വം വിജിലൻസിന് മുമ്പാകെയാണ് പ്രമോദ് ഹാജരായത്. ഇന്നലെ ഹാജരാവാനാണ് ആവശ്യപ്പെട്ടതെങ്കിലും ഇന്നാണ് എത്തിയത്. ശബരിമല പാളികൾ സ്വർണം പൂശിയത് സ്മാർട്ട് ക്രിയേഷൻസിൽ ആണ്.