'ചിത്തരഞ്ജന്റേത് നിയമസഭ കേട്ട ഏറ്റവും നീചമായ പരാമർശം'; വിമർശനവുമായി നജീബ് കാന്തപുരം
മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ് പരാമർശം കേരളം പോലെ പുരോഗമനം അവകാശപ്പെടുന്ന നാടിന്‍റെ എല്ലാ വളർച്ചയെയും ഇല്ലാതാക്കിയെന്നും നജീബ് കാന്തപുരം
തിരുവനന്തപുരം: പി.പി ചിത്തരഞ്ജൻ എംഎൽഎയുടേത് നിയമസഭ കേട്ട ഏറ്റവും നീചമായ പരാമർശമാണെന്ന് നജീബ് കാന്തപുരം എംഎല്‍എ. 'യാതൊരുവിധ തെറ്റ് തിരുത്തലും ഇല്ലാത്ത സർക്കാരായി പിണറായി സർക്കാർ മാറി. മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ് പരാമർശം കേരളം പോലെ പുരോഗമനം അവകാശപ്പെടുന്ന നാടിന്‍റെ എല്ലാ വളർച്ചയെയും ഇല്ലാതാക്കി. കേരളം ആർജിച്ച എല്ലാ നേട്ടങ്ങളേയും സിപിഎം കുഴിച്ചുമൂടുകയാണെന്നും' നജീബ് കാന്തപുരം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ ബോഡി ഷേമിങ് പരാമര്‍ശത്തിന് പിന്നാലെയാണ് പി.പി ചിത്തരഞ്ജൻ എംഎൽഎ നിയമസഭയിൽ ഭിന്നശേഷിക്കാരെ അപമാനിച്ചത്. ‘രണ്ട് കൈയും ഇല്ലാത്ത ഒരാൾ ചന്തിയിൽ ഒരു ഉറുമ്പ് കയറിയാൽ അനുഭവിക്കുന്ന ഗതിയാണ് പ്രതിപക്ഷത്തിന്’ എന്നായിരുന്നു എംഎൽഎയുടെ പരിഹാസം.
ഇന്നലെ മുഖ്യമന്ത്രി സഭയിൽ നടത്തിയ അധിക്ഷേപ പരാമർശം വിവാദമായിരുന്നു. പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസംഗം. പ്രതിപക്ഷ പ്രതിഷേധത്തെ കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി വനിതാ വാച്ച് ആൻ്റ് വാർഡിനെ വരെ പ്രതിപക്ഷം ആക്രമിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചു. ഇതിനിടയിലാണ് എൻ്റെ നാട്ടിൽ ഒരു വർത്തമാനം ഉണ്ട് എന്നു പറഞ്ഞുള്ള മുഖ്യമന്ത്രിയുടെ എട്ടു മുക്കാലട്ടി വച്ചതു പോലെ എന്ന പ്രയോഗം. മുഖ്യമന്ത്രിയുടെ വാക്കുകൾ ഉയരക്കുറവിനെ പരിഹസിച്ചതാണെന്നായിരുന്നു പ്രതിപക്ഷ ആക്ഷേപം.ഇത് സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കത്ത് നൽകിയിരുന്നു.
മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിങ് പരാമർശത്തിൽ യൂത്ത് ലീഗ് പൊലീസിൽ പരാതി നൽകിയിരുന്നു. പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റിയാണ് പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകിയത്. പ്രവർത്തകരുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു.