30 വർഷത്തിനിടയിൽ നാൽപതിലേറെ ചിത്രങ്ങൾ; അവസാനം അഭിനയിച്ചത് ഡിറ്റക്ടീവ് ഉജ്ജ്വലനിൽ
മാച്ചുപ്പെട്ടി മച്ചാനിലെ വേഷം ഏറെ പ്രശംസിക്കപ്പെട്ടു
കൊച്ചി: മലയാള മിമിക്രി വേദികളിലെ നിറസാന്നിധ്യമായിരുന്നു കലാഭവൻ നവാസ് . മിമിക്രി വേദിയിൽ നിന്ന് പതിയെ സിനിമാ മേഖലയിലേക്ക് ചേക്കേറിയ താരം 30 വർഷത്തിനിടയിൽ നാൽപതിലേറെ ചിത്രങ്ങളിൽ വേഷമിട്ടു. ഈ വർഷം പുറത്തിറങ്ങിയ ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്.
1995 ൽ പുറത്തിറങ്ങിയ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് നവാസിന്‍റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. പിന്നീട് സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും നായകനായും സഹനടനുമായി ശ്രദ്ധേയമായ നിരവധി വേഷങ്ങൾ അവതരിപ്പിച്ചു. 30 വർഷത്തിനുള്ളിൽ നാൽപതിലേറെ ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്.
മാട്ടുപ്പെട്ടി മച്ചാൻ, തില്ലാന തില്ലാന, മായാജാലം, ജൂനിയർ മാൻഡ്രേക്ക് ,മൈലാഞ്ചി മൊഞ്ചുള്ള വീട്, കസബ, മൈഡിയർ കുട്ടിച്ചാത്തൻ, ഇഷ്ടമാണ് നൂറുവട്ടം തുടങ്ങിയവയാണ് പ്രധാനചിത്രങ്ങൾ. മാച്ചുപ്പെട്ടി മച്ചാനിലെ വേഷം ഏറെ പ്രശംസിക്കപ്പെട്ടു.
സ്കൂൾ പഠനകാലത്തുതന്നെ മിമിക്രിയിലും പാട്ടിലും കഴിവു തെളിയിച്ച നവാസ് കലാഭവനിൽ ചേർന്നതോടെ പ്രശസ്തിയിലേക്ക് ഉയർന്നു. കേരളത്തിലും വിദേശത്തുമായി നിരവധി വേദികളിൽ മലയാളികളെ ചിരിപ്പിച്ചു. കലാഭവന് ശേഷം കൊച്ചിൻ ആർട്സിന്‍റെ ബാനറിൽ സഹോദരൻ നിയാസ് ബക്കറുമായി നിരവധി മിമിക്രി ഷോകൾ അവതരിപ്പിച്ചു. കോട്ടയം നസീർ, അബി തുടങ്ങിയ പ്രഗത്ഭരോടൊപ്പം നിരവധി വേദികളിൽ നിറസാന്നിധ്യമായിരുന്നു നവാസും. ഏകദേശം അഞ്ഞൂറിലേറെ വേദികളിൽ കലാപരിപാടി അവതരിപ്പിച്ചുണ്ട് കലാഭവൻ നവാസ്.
ചലച്ചിത്ര നടനായിരുന്ന അബൂബക്കറാണ് പിതാവ്. നവാസിന്‍റെ സഹോദരൻ നിയാസ് ബക്കറും അറിയപ്പെടുന്ന ടെലിവിഷൻ താരമാണ്. ചലച്ചിത്രതാരമായിരുന്ന രഹനയാണ് ഭാര്യ. നവാസിന്‍റെ അപ്രതീക്ഷിത മരണത്തിന്‍റെ ഞെട്ടലിലാണ് മലയാള സിനിമാലോകം.