അർജന്‍റനീയൻ ടീമിന്‍റെ പിന്മാറ്റം; സ്പോൺസർ വിശദീകരണം നൽകണമെന്ന് കായിക വകുപ്പ്
ജനുവരിയിൽ പണം നൽകാം എന്നായിരുന്നു സ്പോൺസറുടെ വാഗ്ദാനം
കൊച്ചി: അർജന്‍റനീയൻ ടീമിന്‍റെ പിന്മാറ്റം സംബന്ധിച്ച കാര്യങ്ങളിൽ സ്പോൺസർ വിശദീകരണം നൽകണമെന്ന് കായിക വകുപ്പ്. മെസ്സിയുടേയും സംഘത്തിന്‍റെയും കേരളത്തിലേക്കുള്ള വരവ് അനിശ്ചിതത്തിലാക്കിയത് സ്പോൺസർമാരാണെന്നാണ് കായിക വകുപ്പിന്‍റെ നിഗമനം.
ജനുവരിയിൽ പണം നൽകാം എന്നായിരുന്നു സ്പോൺസറുടെ വാഗ്ദാനം. എന്നാൽ നിശ്ചിത സമയത്തും സ്പോൺസർ തുക നൽകിയില്ലെന്ന് കായിക വകുപ്പ് വ്യക്തമാക്കി. 300 കോടിയിലധികം രൂപയാണ് മെസ്സിയുടേയും സംഘത്തിന്‍റെയും വരവിന് സർക്കാർ കണക്കാക്കിയ ചെലവ്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് സ്പോൺസർ.
നേരത്തെ കേരളത്തിലേക്ക് എത്തുമെന്ന് അറിയിച്ച ഒക്ടോബറിൽ മെസ്സിയും സംഘവും ചെനയിൽ കളിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെയാണ് കേരളത്തിലേക്കുള്ള വരവ് ഉണ്ടാകില്ലെന്ന് ഉറപ്പായത്. അർജന്‍റീനിയൻ മാധ്യമമായ ടിവൈസി സ്‌പോർടാണ് ഇതുസംബന്ധിച്ച് വാർത്ത നൽകിയത്. ഒക്ടോബറിൽ അർജന്റീന ടീം ചൈനയിൽ രണ്ട് സൗഹൃദ മത്സരങ്ങളാണ് കളിക്കുകയെന്ന് ടിവൈസി സ്‌പോർട്‌സ് ചെയ്തു.
ഒക്ടോബറിൽ അർജന്‍റീന ദേശീയ ഫുട്‌ബോൾ ടീം കേരളത്തിൽ എത്തുമെന്നും രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുമെന്നും കഴിഞ്ഞവർഷം നവംബറിലാണ് കായിക മന്ത്രി വി. അബ്ദുറഹിമാൻ അറിയിച്ചത്. ഇക്കാര്യം പിന്നീട് സ്‌പോൺസർമാരായ എച്ച്എസ്ബിസി സ്ഥിരീകരിക്കുകയുമുണ്ടായി. മത്സരം നടത്താനായി പ്രത്യേക സ്റ്റേഡിയം പണിയുമെന്നും അറിയിച്ചിരുന്നു. നിലവിൽ സ്‌പോൺസർഷിപ്പിൽ അർജന്റീനയുടെ വരവ് മുടങ്ങിയതോടെ പരസ്യമായി പ്രഖ്യാപിച്ച കായിക മന്ത്രി വി. അബ്ദുറഹ്‌മാനും സർക്കാരും വെട്ടിലായി. 2011ൽ കൊൽക്കത്തയിലാണ് ലാറ്റിനമേരിക്കൻ ടീം അവസാനമായി കളിക്കാനെത്തിയത്.