വേടന്റെ അറസ്റ്റ്; കോടനാട് റേഞ്ച് ഓഫീസറെ സ്ഥലം മാറ്റി
ടെക്‌നിക്കൽ അസിസ്റ്റന്റ് ഡ്യൂട്ടിലേക്കാണ് മാറ്റിയത്
കൊച്ചി: വേടനെ അറസ്റ്റ് ചെയ്തതിൽ അച്ചടക്ക ലംഘനം നടത്തിയെന്ന കണ്ടെത്തലിൽ കോടനാട് റേഞ്ച് ഓഫീസർ ആയിരുന്ന ആർ അധീഷിനെ സ്ഥലം മാറ്റി. ടെക്‌നിക്കൽ അസിസ്റ്റന്റ് ഡ്യൂട്ടിലേക്കാണ് മാറ്റിയത്. നേരത്തെ ഫീൽഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കാൻ വനംമന്ത്രി നിർദേശം നൽകിയിരുന്നു.
വേടന്റെ അറസ്റ്റിനു ശേഷം ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നുണ്ടായ പ്രതികരണം കടന്നു പോയി എന്ന അഭിപ്രായം ഉയർന്നു വന്നിരുന്നു. അറസ്റ്റിനു ശേഷം മാധ്യമങ്ങളോട് വിശദീകരിക്കുന്നതിനിടയിൽ വേടന് ശ്രീലങ്കൻ ബന്ധമുള്ളതായടക്കം അധീഷ് ആരോപിച്ചിരുന്നു. സർക്കാർ ജീവനക്കാർ പാലിക്കേണ്ട അച്ചടക്കം പാലിക്കുന്നതിൽ അധീഷിന് വീഴ്ച പറ്റിയെന്ന് വനംമന്ത്രി പറഞ്ഞിരുന്നു.
പുലിപ്പല്ല് കൈവശം വെച്ചതിനായിരുന്നു വേടനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് പെരുമ്പാവൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വേടന് ഉപാധികളോടെ ജാമ്യമനുവദിച്ചിരുന്നു. ആരാധകൻ സമ്മാനിച്ചതാണ് പുലിപ്പല്ലെന്നായിരുന്നു വേടൻ പറഞ്ഞത്.