അബ്ദുല്ല ബാസിലിന് എതിരായ നടപടി അപലപനീയം -കെഎംവൈഎഫ്
ബിഎൻഎസ് 192, 351 (1), 353, 3(5) എന്നീ വകുപ്പുകളും ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ വകുപ്പ് 67ഉം ചുമത്തിയാണ് കേസെടുത്തത്
കോഴിക്കോട്: മാധ്യമപ്രവർത്തക അപർണ കുറുപ്പിന്റെ പരാതിയിൽ മതപ്രബോധകൻ ഡോക്ടർ അബ്ദുല്ല ബാസിലിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസടുത്തത് അപലപനീയമാണ് എന്ന് കേരള മുസ്‌ലിം യുവജന ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് ഇലവുപാലം ഷംസുദ്ദീൻ മന്നാനി.
ഖുർആനിക സാങ്കേതിക ശബ്ദങ്ങളെ വളച്ചൊടിച്ച് മത വിദ്വേഷം പരത്തുന്ന നിലയിൽ പരാമർശം നടത്തിയ മാധ്യമപ്രവർത്തക ചർച്ചയിൽ സ്വീകരിച്ച ഇരട്ടത്താപ്പും, മുസ്‌ലിം വിരോധവും തുറന്നു കാട്ടുകയാണ് അബ്ദുല്ല ബാസിൽ ചെയ്തത്. ചർച്ചയിൽ അതിഥിയായി ക്ഷണിക്കപ്പെട്ട ഒരു വ്യക്തി തനിക്ക് ബോധ്യപ്പെട്ട കാര്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരോഗ്യകരമായ ഒരു സംവാദമായി അവതരിപ്പിച്ചതിന് നടപടി സ്വീകരിക്കുന്നത് കേട്ട് കേൾവി ഇല്ലാത്തതാണ് എന്നും അദ്ദേഹം പറഞ്ഞു.
കാന്തപുരം സ്ത്രീകളെ കുറിച്ചുള്ള പരാമർശവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയുടെ പേരിലാണ് കേസ്. കൊച്ചി സൈബർ പൊലീസ് ആണ് കേസെടുത്തത്. അവതാരകയുടെ മാന്യതക്ക് കളങ്കം വരുത്തുന്ന രീതിയിൽ ചാനൽ ചർച്ചയുടെ വസ്തുതകൾ തെറ്റായി പ്രചരിപ്പിക്കുന്ന രീതിയിൽ വീഡിയോകളും സന്ദേശങ്ങളും സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചു, പരാതിക്കാരിയെ ഭീഷണിപ്പെടുത്തുന്നതിനും ദേഹോപദ്രവം ഏൽപ്പിക്കുന്നതിനും ആഹ്വാനം ചെയ്യുകയും അതിലൂടെ സമൂഹത്തിൽ ഭീതിയും അസ്വസ്ഥതയും സൃഷ്ടിക്കുകയും പരാതിക്കാരിയുടെ ജീവന് ഭീഷണിയുണ്ടാക്കുകയും ചെയ്തുവെന്നാണ് എഫ്ഐആറിൽ പറയുന്നത്. ബിഎൻഎസ് 192, 351 (1), 353, 3(5) എന്നീ വകുപ്പുകളും ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ വകുപ്പ് 67ഉം ചുമത്തിയാണ് കേസെടുത്തത്.