മതപരമായി സ്വത്തുക്കൾ കൈകാര്യം ചെയ്യാനുള്ള അവകാശത്തെ മതാചാരമായി കണക്കാക്കാനാവില്ലെന്ന് സുപ്രിംകോടതി; 'നിയമം സ്റ്റേ ചെയ്യുന്നതിനെക്കുറിച്ച് വാദിക്കരുത്'

തർക്ക ഭൂമിയിലെ പ്രശ്നങ്ങളിൽ കലക്ടർക്ക് തീരുമാനം എടുക്കാമെന്നും കോടതി നിരീക്ഷിച്ചു.

Update: 2025-04-16 09:53 GMT
Advertising

ന്യൂഡൽഹി: മതപരമായി സ്വത്തുക്കൾ കൈകാര്യം ചെയ്യാനുള്ള അവകാശത്തെ മതാചാരമായി കണക്കാക്കാനാവില്ലെന്ന് സുപ്രിംകോടതി. വഖഫ് ഭേദ​ഗതി നിയമത്തിനെതിരായ ഹരജികളിൽ വാദം കേൾക്കവെയാണ് സുപ്രിംകോടതി നിരീക്ഷണം. മതപരമായ സ്വത്തുവകകൾ സംരക്ഷിക്കാൻ മതങ്ങൾക്ക് അധികാരമുണ്ടെന്ന് കപിൽ സിബൽ പറഞ്ഞപ്പോഴായിരുന്നു കോടതിയുടെ മറുപടി.

തർക്ക ഭൂമിയിലെ പ്രശ്നങ്ങളിൽ കലക്ടർക്ക് തീരുമാനം എടുക്കാമെന്ന് സോളിസിറ്റർ‌ ജനറൽ വാദിച്ചപ്പോൾ വഖഫ് ഭൂമിയിൽ തർക്കം ഉണ്ടായാൽ കലക്ടർ എങ്ങനെ തീരുമാനമെടുക്കുമെന്നും വഖഫ് സ്വത്ത് സംബന്ധിച്ച് ജില്ലാ കലക്ടർ തീരുമാനമെടുക്കുന്നത് ന്യായമാണോ എന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ചോദിച്ചു. ഹിന്ദുക്കൾക്ക് വേണ്ടിയും മുസ്‌ലിംകൾക്ക് വേണ്ടിയും നിയമങ്ങൾ പാസാക്കിയിട്ടുണ്ടെന്ന് സുപ്രിംകോടതി പറ‍ഞ്ഞു. ഭരണഘടനയുടെ 25ാം അനുച്ഛേദം ഭരണഘടനയോട് മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതാണ്. സംരക്ഷിതമായി പ്രഖ്യാപിച്ചതിനുശേഷം വഖഫായി പ്രഖ്യാപിച്ചതിനെ എതിർക്കരുത്.

സംരക്ഷിത സ്മാരകങ്ങൾ വഖഫായി കണക്കാക്കാൻ ആകില്ലെന്നും പുരാതന സ്മാരകങ്ങൾ സംരക്ഷിക്കപ്പെടണമെന്നും കോടതി നിരീക്ഷിച്ചു. തിരുപ്പതി ബോർഡിൽ അഹിന്ദുക്കൾ ഉണ്ടോ എന്ന് കോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചു. പുരാതന മസ്ജിദുകൾക്ക് രേഖകൾ എങ്ങനെ ഉണ്ടാകുമെന്നും കോടതി. വഖഫ് ഭൂമികൾ റീ രജിസ്റ്റർ ചെയ്യുന്നതിൽ നിയമപ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

നിയമനിർമാണ സഭയ്ക്ക് നിയമങ്ങൾ ഉണ്ടാക്കാൻ ആകും. എന്നാൽ കോടതി വിധികളെ ഇല്ലാതാക്കാനോ അസാധുവാക്കാനോ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നിലവിലെ ഹരജികൾ ഒരു ഹൈക്കോടതി കേൾക്കട്ടെ എന്ന് കോടതി പറഞ്ഞപ്പോൾ, വഖഫ് ഹരജികൾ സുപ്രിംകോടതിയിൽ തന്നെ കേൾക്കണമെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടു. 

നിയമഭേദഗതി ഭരണഘടനയുടെയും മൗലികാവകാശങ്ങളുടേയും ലംഘനമാണെന്ന് ഹരജിക്കാർക്ക് വേണ്ടി ഹാജരായ കപിൽ സിബൽ കോടതിയിൽ ചൂണ്ടിക്കാട്ടി. മതപരമായ സ്വത്തുക്കൾ ലഭിക്കാനുള്ള അവകാശങ്ങൾ ലംഘിക്കപ്പെടുന്നു. മുസ്‌ലിം വിഭാഗത്തിന്റെ മതപരവും സാംസ്കാരികവുമായ സ്വയംഭരണത്തെ നിയമം അവഗണിക്കുന്നു. വഖഫ് ഭേദഗതി നിയമം ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും കപിൽ സിബൽ വാദിച്ചു.

ഒരു മതത്തിന്റെയും അവകാശങ്ങളിൽ ഇടപെടാൻ പാർലമെന്റിന് അവകാശമില്ല. ഇസ്‌ലാം മതത്തിന്റെ അവിഭാജ്യ ആചാരമാണ് വഖഫ്. ആചാരത്തെ സർക്കാർ എന്തിന് ചോദ്യം ചെയ്യണം. വഖഫ് നൽകണമെങ്കിൽ അഞ്ചു വർഷം മുസ്‌ലിമാകണമെന്നത് എന്തിന് തെളിയിക്കണം. അഞ്ച് വർഷം ഇസ്‌ലാം അനുഷ്ഠിച്ചുവെന്ന് എങ്ങനെ തെളിയിക്കും. ആർട്ടിക്കിൾ 26 എല്ലാ സമുദായങ്ങൾക്കും ബാധകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമിതിയിലെ അംഗങ്ങളെ മാറ്റുന്നത് ഭരണഘടനാ വിരുദ്ധമെന്നും സിബൽ ചൂണ്ടിക്കാട്ടി. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിൽ ഏതു മതം സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യമുണ്ട്. ഒരു മതത്തിന് ചില നിയന്ത്രണങ്ങൾ കൽപ്പിക്കുന്നത് ഭരണഘടനാ ലംഘനമെന്നും ബോർഡിലെ 22 അംഗങ്ങളിൽ അമുസ്‌ലിംകളെ ഉൾപ്പെടുത്തുന്നത് വിവേചനപരമെന്നും സിബൽ വ്യക്തമാക്കി.

നിയമത്തിനെതിരെ എഴുപതിലധികം ഹരജികളാണ് സുപ്രിംകോടതിക്ക് മുന്നിലുള്ളത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ.വി വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജികൾ പരിഗണിക്കുന്നത്. വഖഫ് ഭേദ​ഗതി റദ്ദാക്കണമെന്ന് ഭൂരിഭാഗം ഹരജികളും ആവശ്യപ്പെടുന്നു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News