'ജാതിയില്ലെങ്കിൽ പിന്നെ എന്തിനാണ് നിങ്ങൾ അസ്വസ്ഥരാകുന്നത്?'; 'ഫൂലെ' സിനിമക്കെതിരായ ബ്രാഹ്മണ സംഘടനകളുടെ വിമർശനത്തിൽ അനുരാഗ് കശ്യപ്
ഏപ്രിൽ 11നാണ് സിനിമ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. വിവാദങ്ങളെ തുടർന്ന് റിലീസ് എപ്രിൽ 25ലേക്ക് മാറ്റുകയായിരുന്നു.
ന്യൂഡൽഹി: സാമൂഹ്യ പരിഷ്‌കർത്താവായിരുന്ന ജ്യോതി റാഫു ഫൂലെയുടെയും ഭാര്യ സാവിത്രി ഫൂലെയുടെയും ജീവതം പറയുന്ന 'ഫൂലെ' സിനിമയെ ചൊല്ലിയുള്ള വിവാദത്തിൽ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനെയും (സിബിഎഫ്‌സി) ബ്രാഹ്മണ സംഘടനകളെയും വിമർശിച്ച് സിനിമാ നിർമാതാവും സംവിധായകനുമായ അനുരാഗ് കശ്യപ്. ആനന്ദ് മഹാദേവൻ സംവിധാനം ചെയ്ത സിനിമയിൽ പ്രതീക് ഗാന്ധിയും പത്രലേഖയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏപ്രിൽ 11നാണ് സിനിമ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. വിവാദങ്ങളെ തുടർന്ന് റിലീസ് എപ്രിൽ 25ലേക്ക് മാറ്റുകയായിരുന്നു.
സിനിമയിൽ നിരവധി എഡിറ്റുകൾ നിർദേശിച്ച സിബിഎഫ്‌സി ഏപ്രിൽ ഏഴിന് 'യു' സർട്ടിഫിക്കറ്റ് നൽകിയിരുന്നു. മഹർ, മാങ്, പെഷ്വാ തുടങ്ങിയ ജാതി സംബന്ധിച്ച പരാമർശങ്ങൾ നീക്കണമെന്നും 'മനു ജാതി വ്യവസ്ഥ' ഉൾപ്പെടെ ഏതാനും പരാമർശങ്ങൾ ഒഴിവാക്കണമെന്നും സിബിഎഫ്‌സി ആവശ്യപ്പെട്ടിരുന്നു.
സിബിഎഫ്‌സിയുടെ തീരുമാനങ്ങളെ കാശ്യാപ് വിമർശിച്ചു. പഞ്ചാബ് 95, തീസ്, ധടക് 2, ഫൂലെ...തുടങ്ങി എത്ര സിനിമകളാണ് ഇവർ തടഞ്ഞതെന്ന് തനിക്കറിയില്ല. ഈ ജാതിവാദികളും പ്രാദേശിക, വംശീയവാദി സർക്കാർ സ്വന്തം മുഖം കണ്ണാടിയിൽ കാണാൻ ലജ്ജിക്കുകയാണ്. അവരെ അലട്ടുന്നതെന്താണെന്ന് അവർക്ക് തുറന്നു പറയാൻ പോലും കഴിയില്ല. ഭീരുക്കളെപ്പോലെയാണ് പെരുമാറുന്നതെന്നും കശ്യാപ് പറഞ്ഞു.
സിനിമ റിലീസാകുന്നതിന് മുമ്പ് സിനിമയുടെ ഉള്ളടക്കം പ്രതിഷേധക്കാർക്ക് എങ്ങനെ കിട്ടിയെന്നും കാശ്യപ് ചോദിച്ചു. റിലീസിന് മുമ്പ് ഇവർക്ക് സിനിമ കാണാൻ കഴിഞ്ഞത് ആരെങ്കിലും അവർക്ക് അത് നൽകിയതുകൊണ്ടാണ്. മുഴുവൻ സംവിധാനങ്ങളും തെറ്റായ രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും കശ്യപ് പറഞ്ഞു.