ജെഎൻയുവിൽ ഇടത് വിദ്യാര്‍ഥി സംഘടനകളില്‍ ഭിന്നത; എസ്എഫ്ഐ - ഐസ സഖ്യമുണ്ടായേക്കില്ല
ഐസയും ഡിഎസ്എഫും സഖ്യത്തില്‍ മല്‍സരിക്കും
ന്യൂ ഡൽഹി: ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ ഇടത് വിദ്യാര്‍ഥി സംഘടനകളില്‍ ഭിന്നത. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐ - ഐസ സഖ്യമുണ്ടായേക്കില്ല. ഐസയും ഡിഎസ്എഫും സഖ്യത്തില്‍ മല്‍സരിക്കും.
ഐസയും ഡിഎസ്എഫും സഖ്യത്തില്‍ സ്ഥാനാർത്ഥികളെ നിർത്തുകയും അവസാന ഘട്ടത്തിൽ പോലും സമവായത്തിന് തയാറാകാത്തതുമാണ് ഇടത് സഖ്യത്തിൽ ഭിന്നത രൂക്ഷമാക്കിയത്. എസ്എഫ്ഐയും ബാപ്സയും എഐഎസ്എഫും സഖ്യത്തിൽ മല്‍സരിക്കാനാണ് തീരുമാനം. നിലവിലെ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റ് ധനഞ്ജയ് ഐസയുടേതാണ്. എസ്എഫ്ഐ കൂടുതൽ സീറ്റുകൾ ചോദിക്കുന്നു എന്നതാണ് ഐസയുടെ പരാതി. എന്നാൽ ഇങ്ങനെയൊരു സംഭവമേയില്ലെന്നതാണ് എസ്എഫ്ഐയുടെ മറുപടി.
അംഗബലം കൊണ്ട് ഒന്നാം സ്ഥാനത്തുള്ള ഐസയും രണ്ടാം സ്ഥാനക്കാരായ എസ്എഫ്ഐയും വേർപിരിയുന്നതോടെ ചില സീറ്റുകളിൽ എബിവിപി കയറിക്കൂടുമോ എന്ന ആശങ്ക എഎസ്എഫിനുണ്ട്. ഒടുവിൽ പിൻവലിക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തിൽ ഒരു സ്ഥാനാർഥി തന്നെ രണ്ട് പദവികളിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു.
എബിവിപിയുമായുണ്ടായ സംഘർഷത്തിൽ ഒരു സ്ഥാനാർത്ഥികൾക്കും പത്രിക പിൻവലിക്കാനുള്ള അവസാന നിമിഷം ഹാളിൽ എത്താൻ കഴിഞ്ഞിരുന്നില്ല. ഇതോടെ തങ്ങളുടെ സ്ഥാനാർത്ഥികളുടെ പത്രിക തള്ളിപ്പോകുമമെന്ന ആശങ്കയിൽ കൂടിയാണ് എഐഎസ്എഫ്. ഈ മാസം 25നാണ് ജെഎൻയു വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ്.