ഉത്തർപ്രദേശിലെ ഹാപൂരിൽ പിഎംഎവൈ പദ്ധതിയിൽ വീടുവെച്ച ദലിതർക്ക് കുടിയൊഴിപ്പിക്കൽ നോട്ടീസ്
ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ടിട്ടും അഹങ്കാരം കാണിക്കുന്നുവെന്ന് നോട്ടീസിൽ പരാമർശം
ഹാപൂർ: ഉത്തർപ്രദേശിലെ ഹാപൂരിൽ പിഎംഎവൈ പദ്ധതിയിൽ വീടുവെച്ച ദലിത് കുടുംബങ്ങൾ ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് മുനിസിപ്പൽ കൗൺസിൽ നോട്ടീസ്. 2019ൽ പിഎംഎവൈ പദ്ധതിയിലുൾപ്പെട്ട് നിർമിച്ച 40 വീടുകളടക്കം 41 വീടുകൾക്കാണ് നോട്ടീസ് അയച്ചത്.
വീടുകൾ നിൽക്കുന്ന ഭൂമി സർക്കാർ അധീനതയിലുള്ളതാണെന്നും മുമ്പ് കുളമുണ്ടായിരുന്ന ഭൂമിയിലാണ് ഈ വീടുകളെന്നും കാണിച്ചാണ് നോട്ടീസ്. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം വീടുകളൊഴിയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഒഴിഞ്ഞു പോകാൻ നിരവധി തവണ ആവശ്യപ്പെട്ടിട്ടും താമസക്കാർ അഹങ്കാരത്തിലുറച്ചു നിൽക്കുന്നുവെന്നാണ് ഗർമുക്തേശ്വർ മുനിസിപ്പൽ കൗൺസിൽ എക്‌സിക്യൂട്ടീവ് ഓഫീസർ മുക്ത സിങ്ങിന്റെ പേരിൽ അയച്ച വക്കീൽ നോട്ടീസിൽ ആരോപിക്കുന്നത്. ഈ ഭൂമിയിൽ റസിഡൻഷ്യൻ പ്ലോട്ടുകളുള്ളതായി രേഖകളില്ലെന്നും ഇനി അഥവാ ആരുടെയെങ്കിലും പേരിലുണ്ടെങ്കിൽ അത് റദ്ദ് ചെയ്തുവെന്നും നോട്ടീസിലുണ്ട്.
പിഎംഎവൈ പദ്ധതിയിൽ ഉൾപ്പെട്ടവരുടെ ഭൂമിയുടെ ആധികാരികത അന്വേഷിച്ചിട്ടല്ല വീടുകൾ നിർമിക്കുന്നതെന്നും, പദ്ധതിയിലുൾപ്പെട്ട വ്യക്തിയുടേതാണോ എന്നതുമാത്രമാണ് പരിഗണിക്കാറുള്ളതെന്നും ഹാപൂർ ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. 1986ൽ ഗർമുക്തേശ്വറിലെ ചുപ്‌ളയിൽ നിന്നും തദ്ദേശഭരണകൂടം ഇവരെ ഹാപൂരിലേക്ക് മാറ്റി പാർപ്പിച്ചതാണ്.