വഖഫ് ഭേദഗതി നിയമത്തിൽ സുപ്രിംകോടതി മുസ്‌ലിംകളുടെ പൊതുവികാരം മാനിക്കണം: മെഹ്ബൂബ മുഫ്തി
കോടിക്കണക്കിന് മുസ്‌ലിംകളുടെ വൈകാരിക പ്രശ്‌നമാണ് വഖഫ്. തങ്ങളുടെ പക്കൽ തെളിവുകളുണ്ട്. തങ്ങളുടെ കേസ് ശക്തവുമാണ്. സുപ്രിംകോടതി ഇത് മനസ്സിലാക്കി തീരുമാനമെടുക്കുമെന്നാണ് കരുതുന്നതെന്ന് മെഹ്ബൂബ ശ്രീനഗറിൽ പറഞ്ഞു.
ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികൾ പരിഗണിക്കുമ്പോൾ സുപ്രിംകോടതി മുസ് ലിംകളുടെ പൊതുവികാരം മാനിക്കണമെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി.
ബാബരി മസ്ജിദ് കേസിൽ വിധി വന്നപ്പോൾ തെളിവുകൾ ഉണ്ടായിരുന്നില്ല, അഫ്‌സൽ ഗുരു കേസിൽ തീരുമാനം വന്നപ്പോഴും തെളിവുകൾ ഉണ്ടായിരുന്നില്ല. പൊതുവികാരത്തെയും ജനങ്ങളുടെ വിശ്വാസവും പരിഗണിച്ചാണ് വിധി പറഞ്ഞത് എന്നായിരുന്നു അന്ന് സുപ്രിംകോടതി പറഞ്ഞത്. അതുപോലുള്ള പരിഗണന വഖഫ് ഭേദഗതി നിയമത്തിലും ഉണ്ടാവണമെന്ന് ശ്രീനഗറിലെ പാർട്ടി കൺവെൻഷനിൽ മെഹ്ബൂബ പറഞ്ഞു.
കോടിക്കണക്കിന് മുസ്‌ലിംകളുടെ വൈകാരിക പ്രശ്‌നമാണ് വഖഫ്. തങ്ങളുടെ പക്കൽ തെളിവുകളുണ്ട്. തങ്ങളുടെ കേസ് ശക്തവുമാണ്. സുപ്രിംകോടതിയും ഈ പൊതുവികാരം മനസ്സിലാക്കി വഖഫ് ഭേദഗതി നിയമത്തിനെതിരെ തീരുമാനമെടുക്കണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും മെഹബൂബ പറഞ്ഞു.