പഹൽഗാം ഭീകരാക്രമണം; ഭീകരർക്കായുള്ള തെരച്ചിൽ നീളുന്നു
ജമ്മുകശ്‌മീരിലെ വനമേഖലകളിൽ അടക്കമാണ് പരിശോധന നടത്തുന്നത്
ന്യൂ ഡൽഹി: പഹൽഗ്രാം ഭീകരാക്രമണത്തിലെ ഭീകരർക്കായുള്ള തെരച്ചിൽ നീളുന്നു. തെർമൽ ഡിറ്റക്‌ടറുകൾ ഉൾപ്പെടെ ഉപയോഗിച്ചുള്ള തെരച്ചിലാണ് സുരക്ഷാസേന നടത്തുന്നത്. അതിനിടെ സർവകക്ഷി യോഗത്തിൽ കേന്ദ്രസര്‍ക്കാര്‍ സുരക്ഷ വീഴ്ച സമ്മതിച്ചതോടെ സുരക്ഷാ വീഴ്ച ചർച്ചയാക്കി നിർത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കാഴ്ചാപരിമിതിയുള്ള സാഹചര്യങ്ങളിൽ മനുഷ്യസാന്നിദ്ധ്യം കണ്ടെത്താനാണ് തെർമൽ ഡിറ്റക്‌ടറുകൾ ഉപയോഗിക്കുന്നത്. തെർമൽ ഡിറ്റക്‌ടറുകൾ ഉപയോഗിച്ചുള്ള പരിശോധന ഭീകരരെ കണ്ടെത്താൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.
ജമ്മുകശ്‌മീരിലെ വനമേഖലകളിൽ അടക്കമാണ് പരിശോധന നടത്തുന്നത്. ബൈസരന് സമീപത്തെ മേഖലകളിലും പൂഞ്ചിലും തെരച്ചിൽ തുടരുന്നുണ്ട്. ഭീകരാക്രമണം ഉണ്ടായി മൂന്നു ദിവസം പിന്നിട്ടിട്ടും ഭീകരരെ കണ്ടെത്താൻ സാധിക്കാത്തതിൽ ആശങ്കയുണ്ട്. ഭീകരരെ കുറിച്ച് സൂചന നൽകുന്നവർക്ക് 20 ലക്ഷം രൂപ പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല.
ഭീകരാക്രമണത്തിന് പിന്നാലെ പ്രതിപക്ഷമുയർത്തിയ പ്രധാന ആരോപണമായ സുരക്ഷാ വീഴ്ച സർവകക്ഷി യോഗത്തിൽ സർക്കാർ ശരിവെക്കുകയായിരുന്നു. വീഴ്ച എങ്ങനെ ഉണ്ടായിയെന്ന് പ്രതിപക്ഷ നേതാക്കളും ആവർത്തിച്ചു ചോദിച്ചെങ്കിലും ആഭ്യന്തര മന്ത്രിയും പ്രതിരോധ മന്ത്രിയും മൗനംപാലിക്കുകയിരുന്നു. ബിഹാർ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സുരക്ഷാ വീഴ്ച ചർച്ചയാക്കി നിർത്താനാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. പ്രതിപക്ഷ വിമർശനങ്ങളെ നേരിടാൻ ഭീകരവാദികളെ പിടികൂടുക മാത്രമാണ് കേന്ദ്രത്തിന്റെ മുന്നിലുള്ള ഏകവഴി. ആക്രമണത്തിനു തൊട്ട് പിന്നാലെ മോദി ബിഹാറിലെ പൊതുപരിപാടിയിൽ പങ്കെടുത്തതിലും ബിജെപിയുടെ സൈബർ പ്രചാരണത്തോടുള്ള വിമർശനത്തിനും ബിജെപിക്ക് കൃത്യമായ ഉത്തരമില്ല. ചോദ്യങ്ങളോട് ഭീകരവാദികളെ പിടികൂടുക മാത്രമാണ് മുഖ്യലക്ഷ്യമെന്ന മറുപടി മാത്രമാണ് ബിജെപിക്കുള്ളത്.