കുൽഗാമിൽ രണ്ട് തീവ്രവാദ കൂട്ടാളികൾ അറസ്റ്റിൽ
നിയന്ത്രണ രേഖയിൽ ഇന്നലെ പാകിസ്താന്‍ പ്രകോപനമില്ലാതെ വെടിവെപ്പ് നടത്തിയെന്ന് സൈന്യം
ശ്രീനഗര്‍ :ജമ്മുകശ്മീരിലെ കുൽഗാമിൽ രണ്ട് തീവ്രവാദ കൂട്ടാളികളെ അറസ്റ്റ് ചെയ്തു. സുരക്ഷാസേനയാണ് ഇരുവരെയും പിടികൂടിയത്.
ഭീകരർക്കെതിരെ നടപടി ശക്തമാക്കിക്കുകയാണ് ഭരണകൂടം.പുൽവാമയിൽ രണ്ടു ഭീകരരുടെ വീടുകൾ തകർത്തു. അഫ്സാൻ ഉൾ ഹഖ്, ഹാരിസ് അഹമ്മദ് എന്നിവരുടെ വീടുകളാണ് തകർത്തത്. ഇതോടെ നാല് തീവ്രവാദികളുടെ വീടുകളാണ് ജില്ലാഭരണകൂടം തകര്‍ത്തത്.
കഴിഞ്ഞദിവസം പഹല്‍ഗാം തീവ്രവാദ ആക്രമണവുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് പങ്കുണ്ടെന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.കഴിഞ്ഞദിവസം പഹൽഗാം ആക്രമണത്തിൽ പങ്കെടുത്ത ഭീകരരുടെ വീടുകള്‍ പ്രാദേശിക ഭരണകൂടം തകര്‍ത്തിരുന്നു. പഹൽഗാം ആക്രമണത്തിൽ പങ്കെടുത്ത കശ്മീരികളുടെ വീടുകളാണ് തകർത്തത്. പുൽവാമയിലെ ത്രാൽ , അനന്ത്നാഗിലെ ബിജ് ബെഹാര എന്നിവിടങ്ങളിലെ ഭീകരരുടെ വീടുകളാണ് തകർത്തത്.
അതിനിടെ നിയന്ത്രണ രേഖയിൽ ഇന്നലെ പാകിസ്താന്‍ പ്രകോപനമില്ലാതെ വെടിവെപ്പ് നടത്തിയെന്ന് സൈന്യം അറിയിച്ചു. ഉടൻ തിരിച്ചടി നൽകിയെന്നും സൈന്യം അറിയിച്ചു. അതേസമയം, ഭീകരർക്കായുള്ള തിരച്ചിൽ നാലാം ദിവസം തുടരുകയാണ് .മേഖല പൂർണ്ണമായും വളഞ്ഞാണ് സൈന്യത്തിന്റെ പരിശോധന. ഡ്രോണുകളും ഹെലികോപ്റ്ററും അടക്കം പരിശോധനയ്ക്കായി ഉപയോഗിക്കുന്നു. ഭീകരരുടെ പേരുകളും രേഖ ചിത്രങ്ങൾ അടക്കം പുറത്ത് വിട്ടിട്ടും ഇതുവരെ ആരെയും പിടികൂടാൻ സാധിച്ചിട്ടില്ല. ഭീകരരെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപയാണ് ജമ്മു കശ്മീർ പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. പഹൽഗാമിന് പുറമെ ജമ്മുകശ്മീരിന്റെ മറ്റു മേഖലകളിലും പരിശോധന സൈന്യം ശക്തമാക്കി.