മംഗളൂരു ആൾക്കൂട്ട കൊല: അറസ്റ്റിലായത് ആർഎസ്എസ്, ബജ്റംഗദൾ പ്രവർത്തകർ
അഷ്റഫിന്റെ ഖബറടക്കം ഇന്ന് മലപ്പുറം കോട്ടക്കൽ പറപ്പൂർ പള്ളി ഖബർസ്ഥാനിൽ നടക്കും
വയനാട്: മംഗളൂരുവിൽ വയനാട് പുൽപ്പള്ളി സ്വദേശി അഷറഫിനെ തല്ലിക്കൊന്ന കേസിൽ അറസ്റ്റിലായത് ആർഎസ്എസ്, ബജ്റംഗദൾ പ്രവർത്തകർ. ഇതുവരെ 20 പേരാണ് അറസ്റ്റിലായത്.
മർദനത്തിന് തുടക്കമിട്ടത് കുഡുപ്പു സ്വദേശി സച്ചിനാണെന്ന് മംഗളുരു സിറ്റി പോലീസ് കമ്മീഷണർ അനുപം ആഗ്രവാൾ പറഞ്ഞു. അഷ്റഫിന്റെ ഖബറടക്കം ഇന്ന് മലപ്പുറം കോട്ടക്കൽ പറപ്പൂർ ചോലക്കുണ്ട് ഖബർസ്ഥാനിൽ നടക്കും. കൊല്ലപ്പെട്ട അഷ്ഫിന് മാനസികാസ്വാസ്ഥ്യം ഉള്ളതായി സഹോദരൻ ജബ്ബാർ പറഞ്ഞിരുന്നു.
മംഗളൂരു ബത്ര കല്ലൂര്‍ത്തി ക്ഷേത്രത്തിന് സമീപം ഞായറാഴ്ച മൂന്നു മണിയോടെയാണ് സംഭവം. പ്രാദേശിക ക്രിക്കറ്റ് മത്സരം നടക്കുന്ന സ്ഥലത്താണ് കൊലപാതകം നടന്നത്. ആള്‍ക്കൂട്ട ആക്രമണത്തിലാണ് കൊലപാതകമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വരയും സ്ഥിരീകരിച്ചു.
കേസിൽ ഇതുവരെ 20 പേരാണ് അറസ്റ്റിലായത്. കൈകൾ കൊണ്ട് ഇടിക്കുകയും ചവിട്ടുകയും ചെയ്തിട്ടുണ്ട്. വടി ഉപയോഗിച്ചും മർദിച്ചിട്ടുണ്ട്. നാട്ടുകാരില്‍ ചിലർ ഇടപെടാൻ ശ്രമിച്ചെങ്കിലും പ്രതികൾ മർദനം തുടരുകയായിരുന്നുവെന്നാണ് വിവരം. തലയ്ക്കും ദേഹത്തും ആഴത്തിൽ മുറിവേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്.