പഹൽഗാം ഭീകരാക്രമണം; ഭീകരൻ ഹാഷിം മൂസക്കായി തിരച്ചിൽ ഊർജ്ജതമാക്കി സൈന്യം
ദൗത്യം അകലയല്ലെന്ന് സൂചിപ്പിച്ച് നാവികസേന, യുദ്ധക്കപ്പലുകളുടെ ചിത്രം എക്സിൽ പോസ്റ്റ് ചെയ്തു
ജമ്മുകശ്മീർ: പഹൽഗാം ഭീകരാക്രമണത്തിലെ ഭീകരൻ ഹാഷിം മൂസക്കായി തിരച്ചിൽ ഊർജ്ജതമാക്കി സൈന്യം. ഹാഷിം കാശ്മീർ വനമേഖലയിൽ ഉണ്ടെന്നാണ് സൈന്യത്തിന്റെ നിഗമനം. അതേസമയം, അതിർത്തിയിലെ സുരക്ഷ വിലയിരുത്തുന്നതിനുള്ള മന്ത്രിസഭ സമിതി യോഗവും പുരോഗമിക്കുകയാണ്. ദൗത്യം അകലയല്ലെന്ന് സൂചിപ്പിച്ച് നാവികസേന, യുദ്ധക്കപ്പലുകളുടെ ചിത്രം എക്സിൽ പോസ്റ്റ് ചെയ്തു.
പഹൽഗാം ആക്രമണത്തിൽ പങ്കുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയ ഹാഷിം മൂസ മുൻ പാക്ക് കമാൻഡോ ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കശ്മീർ താഴ്വരയിൽ നടന്ന ആറു ഭീകരാക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്നും വിവരങ്ങൾ ഉണ്ട്. കശ്മീർ വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഇയാളെ ജീവനോടെ പിടിക്കുകയാണ് സൈന്യത്തിന്റെ ലക്ഷ്യം. ഇയാൾ പാകിസ്താനിലേക്ക് രക്ഷപെടാൻ സാധ്യതയുള്ളതിനാൽ വനമേഖലയിൽ സംയുക്ത സേന സുരക്ഷ ഊർജ്ജിതമാക്കിയിരിക്കുകയാണ്.
അതിനിടെ തുടർച്ചയായ ആറാം ദിവസവും നിയന്ത്രണ രേഖയിൽ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാക്കിസ്ഥാൻ വെടിയുതിർത്തു. അഖിനൂർ നൗഷാര സെക്ടറുകളിൽ ആണ് പാകിസ്താന്റെ പ്രകോപനം ഉണ്ടായത്. സൈന്യം ശക്തമായി തിരിച്ചടി നൽകിയിട്ടുണ്ട്. സുരക്ഷാ നീക്കങ്ങൾ വിലയിരുത്താനായി മന്ത്രിതല സുരക്ഷാസമിതി യോഗം ഇന്നു ചേർന്നു. പ്രധാനമന്ത്രി വിളിച്ച മന്ത്രിതല സമിതി യോഗവും സ്ഥിതി വിലയിരുത്തിയിട്ടുണ്ട്. അതേസമയം, ജമ്മു കശ്മീരിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വൈകിയേക്കും.
തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരെ സുരക്ഷ ഏകോപനത്തിന് വിന്യസിച്ചു. രണ്ടു സീറ്റുകളിലേക്ക് നിയമസഭാ ഉപതെരഞ്ഞെടുപ്പ് കൂടെ നടക്കാനുണ്ട്.