പഹൽഗാം ഭീകരാക്രമണം: ഭീകരർക്കായുള്ള തിരച്ചിൽ നാലാം ദിവസത്തിൽ; മേഖല പൂർണ്ണമായും വളഞ്ഞ് പരിശോധന
പഹൽഗാമിന് പുറമെ ജമ്മുകശ്മീരിന്റെ മറ്റു മേഖലകളിലും സൈന്യം പരിശോധന ശക്തമാക്കി
ഡൽഹി: ഭീകരാക്രമണം നടന്ന് നാലാം ദിവസവും പഹൽഗാം അടക്കമുള്ള മേഖലയിൽ ശക്തമായ പരിശോധന നടത്തി സൈന്യം. ഡ്രോണുകളും ഹെലികോപ്റ്ററും അടക്കം പരിശോധനയ്ക്കായി ഉപയോഗിക്കുന്നു. ഭീകരരുടെ പേരുകളും രേഖ ചിത്രങ്ങൾ അടക്കം പുറത്ത് വിട്ടിട്ടും ഇതുവരെ ആരെയും പിടികൂടാൻ സാധിച്ചിട്ടില്ല. ഭീകരരെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപയാണ് ജമ്മു കശ്മീർ പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. പഹൽഗാമിന് പുറമെ ജമ്മുകശ്മീരിന്റെ മറ്റു മേഖലകളിലും പരിശോധന സൈന്യം ശക്തമാക്കി.
അതേസമയം, പാകിസ്താനെതിരെ കൂടുതൽ നിലപാട് കടുപ്പിക്കുവാനാണ് ഇന്ത്യയുടെ തീരുമാനം.സിന്ധു നദീജല കരാർ മരവിപ്പിച്ചത് ഇന്ത്യ ശക്തമായി നടപ്പിലാക്കും. ഇതിനുവേണ്ടിയുള്ള പദ്ധതികളും കേന്ദ്രസർക്കാർ തയ്യാറാക്കി കഴിഞ്ഞു. പാകിസ്താനുമായുള്ള വെടി നിർത്തൽ കരാർ റദ്ദാക്കുന്നതിനെ കുറിച്ചും ഇന്ത്യ ആലോചിക്കുന്നുണ്ട്. അതിർത്തിയിൽ ഏതു സാഹചര്യം നേരിടാനും സജ്ജമായിരിക്കാനാണ് സേനകളക്കുള്ള നിർദേശം .