ഇംഗ്ലീഷ് പാഠപുസ്തകങ്ങൾക്കും ഹിന്ദിയിൽ പേര് നല്‍കി എൻസിഇആർടി; വിവാദം
തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങൾ ത്രിഭാഷ നയത്തിനെതിരെ ശക്തമായി എതിർക്കുന്ന സമയത്താണ് പുതിയ മാറ്റം
ന്യൂഡൽഹി: ഇംഗ്ലീഷ് പാഠപുസ്തകങ്ങൾക്കടക്കം ഹിന്ദിയിൽ പേര് നൽകിയ എൻസിഇആർടിയുടെ പുതിയ നീക്കം വിവാദമാകുന്നു.ആറാം ക്ലാസിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിന്റെ പേര് മുമ്പ് 'ഹണിസക്കിൾ' എന്നായിരുന്നു. ഇത്തവണ ഇംഗ്ലീഷ് പാഠപുസ്തകത്തിന് 'പൂർവി' എന്നാണ് പേര് നൽകിയിരിക്കുന്നത്.1, 2 ക്ലാസുകളിലെ പാഠപുസ്തകങ്ങൾക്ക് ഇപ്പോൾ 'മൃദംഗ്' എന്നും, 3ാം ക്ലാസിലെ പാഠപുസ്തകങ്ങൾക്ക് 'സന്തൂർ' എന്നുമാണ് പേരിട്ടിരിക്കുന്നത്.
നേരത്തെ ആറാം ക്ലാസ് കണക്ക് പാഠപുസ്തകത്തിന് ഇംഗ്ലീഷിൽ 'മാത്തമാറ്റിക്‌സ്' എന്നും, ഹിന്ദിയിൽ 'ഗണിത്', ഉറുദുവിൽ 'റിയാസി' എന്നിങ്ങനെയാണ് പേര് നൽകിയിരുന്നു. എന്നാൽ ഇപ്പോൾ, ഇംഗ്ലീഷ്, ഹിന്ദി പതിപ്പുകൾക്ക് 'ഗണിത പ്രകാശ്' എന്നാണ് പേരിട്ടിരിക്കുന്നത്.പുസ്തകം പ്രസിദ്ധീകരിക്കുന്ന ഭാഷയില്‍ തന്നെ പേര് നല്‍കുന്ന രീതി എൻസിഇആർടി മാറ്റിയെന്നാണ് പ്രധാനമായും ഉയരുന്ന ആക്ഷേപം.
തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങൾ കേന്ദ്രസർക്കാറിന്റെ ത്രിഭാഷ നയത്തിനെതിരെ ശക്തമായി എതിർക്കുന്ന സമയത്താണ് എൻസിഇആർടിയുടെ പുതിയ മാറ്റം. ഹിന്ദി സംസാരിക്കാത്ത പ്രദേശങ്ങളിൽ ഹിന്ദി ഭാഷയെ മുന്നോട്ട് കൊണ്ടുപോകാനുള്ള മാർഗമാണെന്നാണ് തമിഴ്‌നാടിന്റെ വാദം. ഹിന്ദി നിർബന്ധമായും പഠിച്ചിരിക്കണമെന്നാണ് ത്രിഭാഷ വിദ്യാഭ്യാസ നയത്തിൽ പറയുന്നത്. ഇതിനെതിരെ വലിയ വിമർശനമാണ് തമിഴ്‌നാട്ടിൽ ഉയർന്നുവന്നത്. ത്രിഭാഷ വിദ്യാഭ്യാസ നയം നടപ്പിലാക്കാത്ത സംസ്ഥാനങ്ങൾക്ക് സമഗ്ര ശിക്ഷാ ഫണ്ടുകൾ നൽകില്ലെന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും വ്യക്തമാക്കിയിരുന്നു.ഇതും വലിയ രീതിയിലുള്ള പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.