ജസ്റ്റിസ് യശ്വന്ത് വർമ അലഹബാദ് ഹൈക്കോടതി ജഡ്ജിയായി ചുമതയേറ്റു
യശ്വന്ത് വർമയെ സ്ഥലം മാറ്റിയതിന് പിന്നാലെ മാലിന്യം തള്ളാനുള്ള ചവറ്റുകുട്ടയല്ല അലഹാബാദ് കോടതിയെന്ന് അവിടത്തെ ബാർ അസോസിയേഷൻ പത്രക്കുറിപ്പിറക്കിയിരുന്നു
അലഹബാദ്: ജസ്റ്റിസ് യശ്വന്ത് വർമ അലഹബാദ് ഹൈക്കോടതി ജഡ്ജിയായി ചുമതയേറ്റു. ഔദ്യോഗിക വസതിയിൽ നിന്ന് കോടിക്കണക്കിന് പണം കണ്ടെത്തിയതിന് പിന്നാലെയാണ് ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന യശ്വന്ത് വർമയെ സ്ഥലം മാറ്റിയത്. ചുമതലയേറ്റങ്കിലും ജുഡീഷ്യൽ ചുമതലയിൽ നിന്ന് യശ്വന്ത് വർമയെ വിലക്കിയിട്ടുണ്ട്.
യശ്വന്ത് വർമയെ സ്ഥലം മാറ്റിയതിന് പിന്നാലെ മാലിന്യം തള്ളാനുള്ള ചവറ്റുകുട്ടയല്ല അലഹാബാദ് കോടതിയെന്ന് അവിടത്തെ ബാർ അസോസിയേഷൻ പത്രക്കുറിപ്പിറക്കിയിരുന്നു.
ജസ്റ്റിസ് വർമയുടെ വസതിയോടു ചേർന്ന സ്റ്റോർ മുറിയിൽ തീപിടിത്തമുണ്ടായതിനു പിന്നാലെ സ്ഥലത്ത് അഗ്നിശമന സേനയും പൊലീസും എത്തിയപ്പോഴാണ് കത്തിക്കരിഞ്ഞതുൾപ്പെടെ ചാക്കുകണക്കിന് നോട്ടുകെട്ട് കണ്ടെത്തിയത്. സംഭവം സുപ്രിംകോടതി നിയോഗിച്ച ജഡ്ജിമാരുടെ മൂന്നംഗ സംഘം അന്വേഷിക്കുന്നതിനിടെയാണ് വർമയെ സ്ഥലംമാറ്റിയത്. വിവാദത്തിന്റെ പശ്ചാത്തലത്തിൽ അവധിയിൽ പോയ വർമയെ ചുമതലകളിൽനിന്ന് മാറ്റി നിർത്താൻ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോടു സുപ്രിംകോടതി നിർദേശിച്ചിരുന്നു.
ചുമതലകളിൽ നിന്നു പിൻവലിച്ചുകൊണ്ട് ഹൈക്കോടതി നോട്ടിസ് പ്രസിദ്ധീകരിക്കുകയും ചെയ്തു.