മണിപ്പൂരില്‍ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു; 1.32 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്
ചെറിയ വോട്ടുവ്യത്യാസത്തിലാണ് മണിപ്പൂരിലെ പല മണ്ഡലങ്ങളിലും തെരഞ്ഞെപ്പ് ഫലം മാറിമറിയുന്നത്. അതിനാൽ, 6.33 ശതമാനം വോട്ടർമാരുടെ കുറവ് തെരഞ്ഞെടുപ്പ് ഫലത്തിൽ നിർണായക സ്വാധീനം ചെലുത്തുമെന്ന ആശങ്കയാണ് ഉയരുന്നത്
ഇംഫാൽ: മണിപ്പൂരിലെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ 1.32 ലക്ഷം വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കി. ആകെ വോട്ടർമാരുടെ 6.33 ശതമാനമാണ് നീക്കം ചെയ്യപ്പെട്ടത്. ഇതോടെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലത്തെ SIR സ്വാധീനിക്കുമെന്ന ആശങ്കയും ശക്തമാണ്. പുതിയ പട്ടികയിൽ 19.6 ലക്ഷത്തിലധികം വോട്ടർമാരാണുള്ളത്. വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ഒഴിവാക്കുന്നതിനുള്ള സ്വാഭാവിക നടപടിയാണ് SIR എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.
എന്നാൽ, കഴിഞ്ഞ വർഷങ്ങളിലെ സംഘർഷത്തെ തുടർന്ന് ലക്ഷക്കണക്കിന് ആളുകൾ സ്വന്തം മണ്ഡലങ്ങളിൽ നിന്ന് പലായനം ചെയ്ത് ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റ് സംസ്ഥാനങ്ങളിലുമായി കഴിയുന്നതിനിടെയാണ് SIR നടപടികൾ നടന്നതെന്ന ആരോപണമുണ്ട്.
സംഘർഷത്തിനിടെ പലരുടെയും രേഖകൾ നഷ്ടപ്പെടുകയോ നശിച്ചുപോകുകയോ ചെയ്തിട്ടുണ്ട്. സ്ഥിരമായ താമസസ്ഥലമില്ലാത്തവർ എന്ന വിഭാഗത്തിൽപ്പെടുത്തി ഇവരെ കൂട്ടത്തോടെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടോയെന്ന ആശങ്കയും ഉയരുന്നുണ്ട്.
ചെറിയ വോട്ടുവ്യത്യാസത്തിലാണ് മണിപ്പൂരിലെ പല മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് ഫലം മാറിമറിയുന്നത്. അതിനാൽ, 6.33 ശതമാനം വോട്ടർമാരുടെ കുറവ് തെരഞ്ഞെടുപ്പ് ഫലത്തിൽ നിർണായക സ്വാധീനം ചെലുത്തുമെന്ന ആശങ്കയാണ് ഉയരുന്നത്. പല മണ്ഡലങ്ങളിലും ജയപരാജയം നിർണയിക്കുന്നത് 1,000 മുതൽ 3,000 വരെ വോട്ടുകളുടെ വ്യത്യാസത്തിലാണ്. ഈ സാഹചര്യത്തിൽ ഇത്രയും വലിയ തോതിൽ വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തൽ.