മംഗളൂരുവിലെ സംഘ്പരിവാർ ആൾക്കൂട്ടക്കൊല: സംഘ് പ്രചാരണം കോൺഗ്രസ് സർക്കാർ ഏറ്റെടുക്കുന്നുവെന്ന് സിപിഎം
പാക് അനുകൂല മുദ്രാവാക്യം വിളിച്ചതിനാണ് മർദനമെന്ന പരാമർശം കർണാകട ആഭ്യന്തര മന്ത്രി പരമേശ്വര തിരുത്തിയില്ലെന്നും സിപിഎം
ബെംഗളൂരു: സംഘ് പ്രചാരണം കർണാടകയിലെ കോൺഗ്രസ് സർക്കാർ ഏറ്റെടുക്കുന്നുവെന്ന് സിപിഎം. മംഗളൂരുവിലെ സംഘ്പരിവാർ ആൾക്കൂട്ടക്കൊലയിലാണ് സിപിഎമ്മിന്റെ ആരോപണം. കൊല്ലപ്പെട്ട അഷറഫ് പാക് അനുകൂല മുദ്രാവാക്യം വിളിച്ചുവെന്നത് സംഘ്പരിവാർ പ്രചാരണമാണ്. ഈ പരാമർശം കർണാകട ആഭ്യന്തര മന്ത്രി പരമേശ്വര തിരുത്തിയില്ലെന്നും സിപിഎം ദക്ഷിണ കന്നഡ ജില്ലാ സെക്രട്ടറി മുനീർ കട്ടപ്പള്ള മീഡിയവണിനോട് പറഞ്ഞു.
ഇന്നലെയാണ് വയനാട് പുൽപ്പള്ളി സ്വദേശി അഷ്റഫ് മംഗളൂരു കുഡുപ്പിലെ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നേരത്തെ സംഘ് പരിവാറാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചിരുന്നു. കേസിൽ 20 പ്രതികളാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. പ്രതികൾ ആർഎസ്എസ്, ബജ്റംഗദൾ പ്രവർത്തകരാണ്. കൈകൾ കൊണ്ട് ഇടിക്കുകയും ചവിട്ടുകയും ചെയ്തിട്ടുണ്ട്. വടി ഉപയോഗിച്ചും മർദിച്ചിട്ടുണ്ട്. നാട്ടുകാരില്‍ ചിലർ ഇടപെടാൻ ശ്രമിച്ചെങ്കിലും പ്രതികൾ മർദനം തുടരുകയായിരുന്നുവെന്നാണ് വിവരം. തലയ്ക്കും ദേഹത്തും ആഴത്തിൽ മുറിവേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്.
ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു. മംഗളൂരു ബത്ര കല്ലൂര്‍ത്തി ക്ഷേത്രത്തിന് സമീപം ഞായറാഴ്ച മൂന്നു മണിയോടെയാണ് സംഭവം. പ്രാദേശിക ക്രിക്കറ്റ് മത്സരം നടക്കുന്ന സ്ഥലത്താണ് കൊലപാതകം നടന്നത്. മർദനത്തിന് തുടക്കമിട്ടത് കുഡുപ്പു സ്വദേശി സച്ചിനാണെന്ന് മംഗളുരു സിറ്റി പൊലീസ് കമ്മീഷണർ അനുപം ആഗ്രവാൾ പറഞ്ഞു. ഇയാളുമായുള്ള വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തിന്റെ തുടക്കം.