സൈന്യത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ചെന്നൈയിൽ കൂറ്റൻറാലി
മുഖ്യമന്ത്രി സ്റ്റാലിൻ നയിച്ച റാലിയിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ പങ്കെടുത്തു
ചെന്നൈ: ഇന്ത്യൻ സൈന്യത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ചെന്നൈയിൽ നടന്നത് കൂറ്റൻ റാലി. ഏകദേശം 20000 പേർ പങ്കെടുത്തുവെന്നാണ് കണക്കുകൾ പറയുന്നത്.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് സേനയുടെ ധീരതക്കും ത്യാഗത്തിനും പിന്തുണയും ഐക്യദാർഢ്യവും പ്രകടിപ്പിച്ച് കൂറ്റൻ റാലി സംഘടിപ്പിച്ചത്.
മുഖ്യമന്ത്രി സ്റ്റാലിൻ നയിച്ച ജാഥയിൽ ചീഫ് സെക്രട്ടറി എൻ. മുരുഗാനന്ദം, ഡിജിപി ശങ്കർ ജിവാൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം ടിഎൻസിസി പ്രസിഡന്റ് കെ ശെൽവപെരുന്തഗൈ, വിസികെ നേതാവ് തോൽ തിരുമാവളവൻ, എംഡിഎംകെ ജനറൽ സെക്രട്ടറി വൈകോ, കെഎംഡികെ നേതാവ് ഇആർ ഈശ്വരൻ, ഐയുഎംഎൽ നേതാവ് കെഎഎം മുഹമ്മദ് അബൂബക്കർ, സിപിഐ സംസ്ഥാന സെക്രട്ടറി ആർ.മുത്തരശൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, മന്ത്രിമാരായ മാ സുബ്രഹ്മണ്യൻ, പി.കെ ശേഖർബാബു തുടങ്ങിയവർ പങ്കെടുത്തു. റാലി സംഘടിപ്പിച്ച സ്റ്റാലിനെ പ്രശംസിച്ച് ഗവർണർ ആർ.എൻ. രവിയും രംഗത്തെത്തി.