എഎപി നേതാവിന്റെ വീട്ടിൽ സിബിഐ റെയ്ഡ്: നീക്കം ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ചുമതല നൽകിയതിന് പിന്നാലെ, ബിജെപി പേടിക്കുന്നുവെന്ന് അതിഷി
ബിജെപിയുടെ നിരാശയുടെ ഫലമാണ് സിബിഐ റെയ്ഡ് എന്ന് ഡൽഹി മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ അതിഷി
ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ സഹ ചുമതല നൽകിയതിന് പിന്നാലെ എഎപി നേതാവ് ദുർഗേഷ് പഥകിന്റെ വസതിയിൽ സിബിഐ റെയ്ഡ്. വിദേശ പണ വിനിമയവുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ്. ഡൽഹി മദ്യനയ കേസിൽ ദുർഗേഷ് പഥകിനെയും നേരത്തെ സിബിഐ പ്രതിചേർത്തിരുന്നു.
അതേസമയം ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ സഹ ചുമതല നൽകിയതിനു പിന്നാലെയുള്ള ബിജെപിയുടെ രാഷ്ട്രീയനീക്കമാണിതെന്ന് എഎപി ആരോപിച്ചു. ഇന്നലെയാണ്(ബുധനാഴ്ച) എഫ്‌സിആർഎ (വിദേശ സംഭാവന നിയന്ത്രണ നിയമം) ലംഘിച്ചുവെന്നാരോപിച്ച് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. വിദേശത്ത് താമസിക്കുന്ന 155 പേർ 55 പാസ്‌പോർട്ട് നമ്പറുകൾ ഉപയോഗിച്ച് 404 തവണയായി നിയമം ലംഘിച്ച് 1.02 കോടി രൂപയുടെ സംഭാവന എഎപിക്ക് നൽകിയിട്ടുണ്ടെന്നാണ് സിബിഐ ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.
എന്നാല്‍ തെറ്റായ ആരോപണമാണിതെന്നാണ് എഎപി വിശദീകരിക്കുന്നത്. 2022ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകൾ നേടിയ ആം ആദ്മി പാർട്ടിയുടെ ഉയർച്ചയിൽ, ബിജെപി ഭയന്നുവെന്നും അതിനാലാണ് റെയ്ഡ് നടത്തിയതെന്നുമാണ് പാർട്ടി ആരോപിക്കുന്നത്. ബിജെപിയുടെ നിരാശയുടെ ഫലമാണ് സിബിഐ റെയ്ഡ് എന്ന് ഡൽഹി മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ അതിഷി വ്യക്തമാക്കി.
'' ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആം ആദ്മി പാർട്ടി ആരംഭിച്ചയുടൻ തന്നെ സംസ്ഥാനത്തിന്റെ ചുമതല നല്‍കിയിരുന്ന ദുർഗേഷ് പഥക്കിന്റെ വീട്ടിൽ സിബിഐ റെയ്ഡിനെത്തിയിരിക്കുന്നു. ഈ റെയ്ഡ് അവരുടെ നിരാശയാണ് കാണിക്കുന്നത്. ഗുജറാത്തിൽ, ആം ആദ്മി പാർട്ടിക്ക് മാത്രമേ ബിജെപിയെ വെല്ലുവിളിക്കാൻ കഴിയൂ, ഇത്രയും വർഷമായി, അവരുടെ ഭീഷണികൾക്ക് മുന്നില്‍ ഞങ്ങൾ ഭയപ്പെടാൻ പോകുന്നില്ലെന്ന് ബിജെപിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല''- അതിഷി എക്സില്‍ കുറിച്ചു.