യു.എ.ഇയുടെ ബ്ലൂ വിസാ അപേക്ഷകർക്ക് നടപടികൾ പൂർത്തീകരിക്കാൻ മൾട്ടിപ്ൾ എൻട്രി വിസ
വിദേശത്തുള്ള അപേക്ഷകർക്കാണ് വിസ അനുവദിക്കുന്നത്
ദുബൈ: പരിസ്ഥിതി പ്രവർത്തകർക്കായി യുഎഇ പ്രഖ്യാപിച്ച ബ്ലൂ വിസയുടെ നടപടികൾ പൂർത്തീകരിക്കാൻ, മൾട്ടി എൻട്രി വിസ പ്രഖ്യാപിച്ചു. വിദേശത്തുള്ള അപേക്ഷകർക്കാണ് വിസ അനുവദിക്കുന്നത്. പത്തു വർഷമാണ് ബ്ലൂ വിസയുടെ കാലാവധി. ബ്ലൂ റെസിഡൻസി വിസക്ക് യോഗ്യതയുള്ള വിദേശികൾക്ക് നടപടി ക്രമങ്ങൾ പൂർത്തീകരിക്കാൻ 180 ദിവസത്തെ മൾട്ടി എൻട്രി വിസയാണ് ഐഡൻറിറ്റി ആന്റ് സിറ്റിസൺ ഷിപ്പ് അതോറിറ്റി പ്രഖ്യാപിച്ചത്. പരിസ്ഥിതി സംരക്ഷണം, സുസ്ഥിരതാ മേഖലകളിൽ മികച്ച സംഭാവന നൽകിയവർക്കാണ് ബ്ലൂ വിസ അനുവദിക്കുന്നത്. പരിസ്ഥിതി മേഖലയിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനകൾ, കമ്പനികൾ, എൻജിഒകൾ, സംഘടനകളിലെ അംഗങ്ങൾ, ആഗോള പുരസ്‌കാര ജേതാക്കൾ, ആക്ടിവിസ്റ്റുകൾ, ഗവേഷകർ തുടങ്ങിയവരെ വിസയ്ക്കായി പരിഗണിക്കും.
ഗോൾഡൻ വിസ മാതൃകയിലാണ് 10 വർഷത്തെ റസിഡൻസി പെർമിറ്റുള്ള ബ്ലൂ റസിഡൻസി വിസ. ഐഡൻറിറ്റി ആന്റ് സിറ്റിസൺ ഷിപ്പ് അതോറിറ്റിയുടെ സ്മാർട്ട് സർവിസസ് പ്ലാറ്റ്‌ഫോം, മൊബൈൽ ആപ്പ് എന്നിവ വഴി അപേക്ഷ സർപ്പിക്കാം. യുഎഇയിലെ നിർദിഷ്ട യോഗ്യതയുള്ള അധികാരികൾക്ക് നാമനിർദേശവും ചെയ്യാം. 24 മണിക്കൂറും വിസയുമായി ബന്ധപ്പെട്ട സേവനം ലഭ്യമായിരിക്കും.
കഴിഞ്ഞ വർഷം മെയിലാണ് അധികൃതർ ബ്ലൂ വിസയുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയിരുന്നത്. ദുബൈയിൽ ഈയിടെ നടന്ന ലോക ഗവണ്മെന്റ് ഉച്ചകോടിക്കിടെ വിസയുടെ വിശദാംശങ്ങളും അവതരിപ്പിച്ചിരുന്നു. സുസ്ഥിരതാ മേഖലയിൽ യു.എ.ഇ തുടരുന്ന പരിശ്രമങ്ങളുടെ ഭാഗമായാണ് ബ്ലൂ റസിഡൻസി വിസ പ്രഖ്യാപനമെന്ന് അധികൃതർ അറിയിച്ചു.