സൗദി അറേബ്യ ഈ വർഷം ആദ്യ പാദത്തിൽ അനുവദിച്ചത് 70 ലക്ഷത്തിലധികം വിസകൾ
അനുവദിച്ച വിസകളിൽ ഭൂരിഭാഗവും ഉംറ തീർഥാടനത്തിനുള്ളതാണ്
റിയാദ്: ഈ വർഷം ആദ്യത്തെ മൂന്ന് മാസങ്ങളിൽ സൗദി അറേബ്യ 70 ലക്ഷത്തിലധികം വിസകൾ അനുവദിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിവിധ ആവശ്യങ്ങൾക്കായുള്ള 18 വിഭാഗങ്ങളിലായി ആകെ 70,15,671 വിസകളാണ് ഈ കാലയളവിൽ അനുവദിച്ചത്.
അനുവദിച്ച വിസകളിൽ ഭൂരിഭാഗവും ഉംറ തീർഥാടനത്തിനുള്ളതാണ്. 46,09,707 ഉംറ വിസകളാണ് നൽകിയത്. ഇത് ആകെ വിസകളുടെ 66 ശതമാനത്തോളം വരും. ടൂറിസ്റ്റ് വിസകളാണ് രണ്ടാം സ്ഥാനത്ത്. 10,32,738 ടൂറിസ്റ്റ് വിസകൾ ഈ കാലയളവിൽ അനുവദിച്ചു. തൊഴിൽ വിസകളുടെ എണ്ണം 7,48,598 ആണ്. കൂടാതെ 3,74,222 ഫാമിലി വിസിറ്റ് വിസകളും അനുവദിച്ചിട്ടുണ്ട്.
ഇവ കൂടാതെ 95,057 ട്രാൻസിറ്റ് വിസകളും, 61,552 ബിസിനസ് വിസിറ്റ് വിസകളും സൗദി അറേബ്യ ഈ വർഷം ആദ്യ പാദത്തിൽ അനുവദിച്ചിട്ടുണ്ട്. റമദാൻ മാസത്തിൽ ഇരു ഹറമുകളിലേക്കും തീർഥാടകരുടെ വലിയ തോതിലുള്ള വരവ് ഉംറ വിസകളുടെ എണ്ണം വർധിക്കാൻ കാരണമായി.