Writer - razinabdulazeez
razinab@321
ജിദ്ദ: തിങ്കളാഴ്ചവരെ മക്ക, മദീന ഉൾപ്പടെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ മഴയെത്തും. മഴമുന്നറിയിപ്പുള്ള സ്ഥലങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫെൻസ് അറിയിച്ചു. റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ പൊടിക്കാറ്റ് വീശാനും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം.
വടക്കൻ അതിർത്തി പ്രദേശമായ അററാർ ഉൾപ്പടെ വിവിധ പ്രദേശങ്ങളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി അറാർ ഉൾപ്പടെ വിവിധ പ്രദേശങ്ങളിൽ മഴ പെയ്തു. തിങ്കൾ വരെയുള്ള ദിവസങ്ങളിൽ മക്ക, മദീന ഉൾപ്പടെ വിവിധ പ്രദേശങ്ങളിൽ മഴയെത്തും. നേരിയതോ കൂടിയ തോതിലോ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ജിദ്ദ, റാബിഖ്, അൽ കാമിൽ, ഖുലൈസ് തുടങ്ങിയ മക്കയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നു. ത്വായിഫ് ഉൾപ്പടെയുള്ള മലയോര പ്രദേശങ്ങളിലും മഴയെത്തും. വാദി അൽ ഫർഅ്, ബദർ തുടങ്ങിയ മദീനയുടെ വിവിധ ഭാഗങ്ങളിലും മഴയെത്തും. കിഴക്കൻ പ്രവിശ്യയിൽ ജുബൈൽ, കോബാർ, ദമാം, അൽ ഖതീഫ് തുടങ്ങിയ വിവിധ പ്രദേശങ്ങളിലും മഴ മുന്നറിയിപ്പ് ഉണ്ട്. നജ്‌റാൻ, ഹാഇൽ, അൽ ഖസീം എന്നിവിടങ്ങളിലും ചെറിയതോതിൽ മഴയെത്തും. യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകുന്നു. കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായാണ് മഴ.