ലഹരിക്കടത്ത്: സൗദിയിലെ നജ്‌റാനിൽ ഏഴ് വിദേശികൾക്ക് വധശിക്ഷ
മയക്കുമരുന്ന് കടത്ത് കേസിൽ ഒരു മാസത്തിനിടെ സ്വദേശികളും വിദേശികളുമായ മുപ്പത് പേർക്കാണ് സൗദിയിൽ വധശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നത്
റിയാദ്: രാജ്യത്തേക്ക് ലഹരിവസ്തുക്കൾ കടത്തിയ കേസിൽ ഏഴ് വിദേശികൾക്ക് സൗദി അറേബ്യ വധശിക്ഷ നടപ്പാക്കി. നജ്റാൻ പ്രവിശ്യയിൽ വെച്ചാണ് ശിക്ഷ നടപ്പാക്കിയത്. മയക്കുമരുന്ന് കടത്ത് കേസിൽ ഒരു മാസത്തിനിടെ സ്വദേശികളും വിദേശികളുമായ മുപ്പത് പേർക്കാണ് സൗദിയിൽ വധശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നത്.
ഹാഷിഷ് കടത്തിയ കേസിൽ പിടിയിലായ എത്യോപ്യൻ പൗരന്മാരായ ഷെരീഫ് ഇബ്രാഹിം ഒസ്സോ, അലി ഒമർ അബ്ദു അഹമ്മദ്, മുഹമ്മദ് അബ്ദുൽ സലാം ഖബാവി എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്. സമാനമായ കേസിൽ സൊമാലിയൻ പൗരന്മാരായ മഹ്‌മൂദ് അഹമ്മദ് യൂസഫ് മഹ്‌മൂദ്, അബ്ദുൽ ഖാദിർ മുഹമ്മദ് ഹുസൈൻ ബബ്ര, വാലിദ് അബ്ദി ജാദിദ അബ്ദുൽ സമദ്, അബ്ദി അസദ് അഹമ്മദ് സാൽബ് എന്നിവർക്കും വധശിക്ഷ നൽകി.
മയക്കുമരുന്ന് കടത്ത് കേസിൽ കീഴ് കോടതി വധശിക്ഷ വിധിക്കുകയും അപ്പീൽ കോടതിയും സുപ്രീം കോടതിയും അത് ശരിവെക്കുകയും ചെയ്തതിനെ തുടർന്നാണ് ശിക്ഷ നടപ്പാക്കിയത്. രാജ്യത്തേക്ക് ലഹരി കടത്തുകയും വിൽക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവർക്ക് ഇത് ശക്തമായ മുന്നറിയിപ്പാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.