ജിസിസി വാർത്താ ഏജൻസികൾക്കായി സംയുക്ത മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി
ഗൾഫ് ഇൻഫർമേഷൻ മന്ത്രിമാരുടെ 28-ാമത് യോഗത്തിലാണ് പൈലറ്റ് പതിപ്പ് പുറത്തിറക്കിയത്
കുവൈത്ത് സിറ്റി: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) അംഗരാജ്യങ്ങളിലെ വാർത്താ ഏജൻസികൾക്കായി സംയുക്ത വാർത്താ ആപ്ലിക്കേഷന്റെ പൈലറ്റ് പതിപ്പ് പുറത്തിറക്കി. തിങ്കളാഴ്ച നടന്ന ജി.സി.സി ഇൻഫർമേഷൻ മന്ത്രിമാരുടെ 28-ാമത് യോഗത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. കുവൈത്ത് ഇൻഫർമേഷൻ മന്ത്രി അബ്ദുൾറഹ്‌മാൻ അൽ മുതൈരിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ-ബുദൈവി പങ്കെടുത്തു.
സ്മാർട്ട്ഫോണുകളിലും ടാബ്ലെറ്റുകളിലും ലഭ്യമാകുന്ന പുതിയ ആപ്ലിക്കേഷൻ, അംഗരാജ്യങ്ങളിലെ ഔദ്യോഗിക വാർത്താ ഏജൻസികളിൽ നിന്നുള്ള വിശ്വസനീയവും നേരിട്ടുള്ളതുമായ വാർത്താ ഉള്ളടക്കം നൽകും. സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം മുന്നോട്ട് പോകാനും പ്രാദേശികവും അന്തർദേശീയവുമായ തലങ്ങളിൽ ഗൾഫ് മാധ്യമങ്ങളുടെ സാന്നിധ്യം വർധിപ്പിക്കാനുമുള്ള കൗൺസിലിന്റെ പ്രതിബദ്ധതയാണ് ഈ സംരംഭം.
സംയുക്ത ഗൾഫ് മാധ്യമ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിശ്വസനീയവും വേഗതയേറിയതുമായ വിവരങ്ങൾ ഏകീകൃതമായി പ്രചരിപ്പിക്കുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ ആപ്ലിക്കേഷനെന്ന് അൽ-മുതൈരി വിശേഷിപ്പിച്ചു. സെക്രട്ടറി ജനറൽ അൽ-ബുദൈവി ഈ ആപ്ലിക്കേഷനെ 'ഗൾഫ് മാധ്യമരംഗത്തെ ഒരു കുതിച്ചുചാട്ടം' എന്ന് പ്രശംസിച്ചു. ഏറ്റവും പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും ഗൾഫ് വാർത്താ ഏജൻസികളിൽ നിന്നുള്ള ഔദ്യോഗിക വാർത്തകൾ ഉപയോക്താക്കൾക്ക് നേരിട്ട് ലഭ്യമാക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. റേഡിയോ, ടെലിവിഷൻ ചാനലുകളുടെ തത്സമയ സംപ്രേക്ഷണം, ഫോട്ടോ, വീഡിയോ ആർക്കൈവുകളിലേക്കുള്ള പ്രവേശനം, ഓരോ ഏജൻസിയുടെയും സോഷ്യൽ മീഡിയ ചാനലുകളുമായുള്ള സംയോജനം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.