ഫലസ്തീൻ അനുകൂല പ്രതിഷേധത്തിന്റെ പേരിൽ 65ലധികം വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്ത് കൊളംബിയ സർവകലാശാല
ബട്ലർ ലൈബ്രറിയിൽ നടന്ന പ്രകടനവുമായി ബന്ധപ്പെട്ട് ഏകദേശം 80 പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൊളംബിയ: പ്രധാന ലൈബ്രറിയിൽ നടന്ന ഫലസ്തീൻ അനുകൂല പ്രതിഷേധത്തിന്റെ പേരിൽ 65 ലധികം വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്ത് കൊളംബിയ സർവകലാശാല. ബർണാർഡ് കോളേജ് ഉൾപ്പടെയുള്ള അനുബന്ധ സ്ഥാപനങ്ങളിൽ പൂർവ വിദ്യാർഥികളടക്കമുള്ള മറ്റ് വിദ്യാർഥികളെ ക്യാമ്പസിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു.
കൊളംബിയ വെബ്സൈറ്റ് പ്രകാരം സസ്‌പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥികൾക്ക് ക്യാമ്പസിൽ പ്രവേശിക്കാനോ ക്ലാസുകളിൽ പങ്കെടുക്കാനോ മറ്റ് സർവകലാശാല പ്രവർത്തനങ്ങളിലേർപ്പെടാനോ കഴിയില്ല. കൂടുതൽ അന്വേഷണം നടക്കുന്നതിനാൽ അച്ചടക്ക നടപടിയുടെ കാലാവധി സ്ഥിരീകരിക്കാൻ സർവകലാശാല വിസമ്മതിച്ചു.
ബുധനാഴ്ച (മെയ് 7, 2025) വൈകുന്നേരം യൂണിവേഴ്സിറ്റിയിലെ ബട്ലർ ലൈബ്രറിയിൽ നടന്ന പ്രകടനവുമായി ബന്ധപ്പെട്ട് ഏകദേശം 80 പേരെ അറസ്റ്റ് ചെയ്തു. പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് തടസമുണ്ടാക്കുന്നു എന്ന് ആരോപിച്ച് സർവകലാശാല അധികൃതരുടെ ആവശ്യപ്രകാരം ന്യൂയോർക് സിറ്റി പൊലീസ് ക്യാമ്പസിൽ പ്രവേശിച്ച് പ്രകടനം പിരിച്ചുവിട്ടു.
പ്രകടനത്തിൽ പങ്കെടുത്തവരുടെ വിസ സ്റ്റാറ്റസ് പുനഃപരിശോധിച്ച് നാടുകടത്തലടക്കമുള്ള നടപടികളെടുക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. ഗസ്സയിലെ ഇസ്രായേൽ വംശഹത്യ യുദ്ധത്തിനെതിരെ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചതിന്റെ പേരിൽ കൊളംബിയയിലെയും മറ്റ് പ്രശസ്ത അമേരിക്കൻ സർവകലാശാലകളിലെയും അന്താരാഷ്ട്ര വിദ്യാർഥികൾക്കെതിരെ ട്രംപ് ഭരണകൂടം ഇതിനകം തന്നെ ഫെഡറൽ ഫണ്ടിംഗ് പിൻവലിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.