ഇമ്രാൻ ഖാനെ ഐഎസ്‌ഐ കൊലപ്പെടുത്തിയെന്ന് സോഷ്യൽ മീഡിയ; വാർത്ത നിഷേധിച്ച് പാകിസ്താൻ
പാകിസ്താൻ ആർമി ചീഫ് ജനറൽ അസിം മുനീറിന് കൊലപാതകത്തിൽ പങ്കുണ്ടെന്നതടക്കമുള്ള ആരോപണങ്ങളുയർന്നിരുന്നു
ഇസ്‌ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജമെന്ന് സ്ഥിരീകരിച്ച് പാകിസ്താൻ വാർത്താ വിതരണ മന്ത്രാലയം. ശനിയാഴ്ചയാണ് അദിയാല ജയിലിൽ വെച്ച് ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടുവെന്നും പാകിസ്താൻ ഇന്റലിജൻസ് ഏജൻസിയായ ഐഎസ്‌ഐയാണ് കൊലപ്പെടുത്തിയതെന്നും ആരോപിച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകൾ വന്നത്.
പാകിസ്താൻ വിദേശകാര്യ മന്ത്രാലയത്തിന്റേതെന്ന പേരിൽ പുറത്തിറങ്ങിയ പ്രസ്താവനയെ പിന്തുടർന്നാണ് മരണത്തെക്കുറിച്ചുള്ള അഭ്യൂഹം പടർന്നത്. ഇമ്രാൻ ഖാൻ മരണപ്പെട്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും പ്രസ്താവനയിൽ പറയുന്നു. വിഷബാധയേറ്റാണ് മരണമെന്ന രീതിയിലാണ് ആരോപണങ്ങളുയർന്നത്.
ചില പോസ്റ്റുകളിൽ പാകിസ്താൻ ആർമി ചീഫ് ജനറൽ അസിം മുനീറിന് കൊലപാതകത്തിൽ പങ്കുണ്ടെന്നതടക്കമുള്ള ആരോപണങ്ങളുണ്ടായിരുന്നു. ഇമ്രാൻ ഖാനെ പരിക്കേറ്റ നിലയിൽ ഗാർഡുകൾ കൊണ്ട് പോകുന്ന വീഡിയോയും പ്രചരിച്ചിരുന്നു. ഇത് 2013 ലുള്ളതാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. തോഷഖാന അഴിമതി ഉൾപ്പെടെ നാല് കേസുകളിൽ കുറ്റംചുമത്തപ്പെട്ട് ജയിൽവാസം അനുഭവിക്കുകയാണ് ഇമ്രാൻ ഖാൻ.