ബംഗ്ലാദേശിൽ ശക്തമായ ഭൂചലനത്തിൽ ആറ് മരണം; നൂറോളം പേർക്ക് പരിക്ക്
തലസ്ഥാനമായ ധാക്കയിൽ നിന്ന് 33 കിലോമീറ്റർ അകലെ നർസിങ്ദി ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം
ധാക്ക: ബംഗ്ലാദേശിലെ നർസിങ്ദി ജില്ലയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ ആറുപേർ മരിച്ചു. നൂറോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ 10.30ന് ആണ് റിക്ടർ സ്‌കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. കൊൽക്കത്ത, ഗുവാഹതി അടക്കം ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലയിലും ശക്തമായ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി ആളുകൾ പറഞ്ഞു.
കെട്ടിടത്തിന്റെ മേൽക്കൂരയും മതിലും തകർന്നുവീണ് മൂന്നുപേരും കെട്ടിടങ്ങളുടെ കൈവരികൾ ഇടിഞ്ഞുവീണ് മൂന്ന് കാൽനടയാത്രക്കാരുമാണ് മരിച്ചതെന്ന് ധാക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിബിസി ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.
തലസ്ഥാനമായ ധാക്കയിൽ നിന്ന് 33 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായ നർസിങ്ദി. ചാന്ദ്പൂർ, നിൽഫമാരി, സീതാകുണ്ട, സിരാജഗഞ്ച്, നാരായൺഗഞ്ച്, പടുഖാലി, ബൊഗുര, ബാരിസൽ, മൗൽവിബസാർ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി 'ധാക്ക ട്രിബ്യൂൺ' റിപ്പോർട്ട് ചെയ്തു.