Writer - Athique Haneef
Web Journalist at MediaOne
ഗസ്സ: സിനിമ, മാധ്യമ, സാംസ്കാരിക മേഖലകളിൽ നിന്നുള്ള 600-ലധികം പ്രമുഖർ ബിബിസിയുടെ റിപ്പോർട്ടിംഗിലെ പക്ഷപാതത്തെ വിമർശിച്ചു പ്രതിഷേധിച്ചു. ഗസ്സയിൽ ഇസ്രായേൽ ആക്രമണങ്ങൾക്കിടയിലുള്ള വൈദ്യ സഹായങ്ങളുടെ ദുരവസ്ഥയെക്കുറിച്ചുള്ള ഡോക്യുമെന്ററി സംപ്രേഷണം ചെയ്യുന്നതിലുള്ള ബിബിസിയുടെ നിലപാടാണ് പ്രതിഷേധത്തിന് കാരണമായത്.
ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവിയെ അഭിസംബോധന ചെയ്ത തുറന്ന കത്തിൽ, ഇസ്രായേലി ബോംബാക്രമണത്തിനിടയിലും പ്രവർത്തിക്കുന്ന ഫലസ്തീൻ ആരോഗ്യ പ്രവർത്തകരുടെ അനുഭവങ്ങൾ രേഖപ്പെടുത്തുന്ന 'ഗസ്സ: മെഡിക്സ് അണ്ടർ ഫയർ' എന്ന ഡോക്യുമെന്ററി ഉടൻ തന്നെ പുറത്തുവിടാൻ ആവശ്യപ്പെട്ടു. ഒപ്പിട്ടവരിൽ ഓസ്കാർ ജേതാവായ യുഎസ് നടി സൂസൻ സരണ്ടൻ, ഹാസ്യനടൻ ഫ്രാങ്കി ബോയിൽ, ഇംഗ്ലീഷ് ടെലിവിഷൻ പത്രപ്രവർത്തകയും എഴുത്തുകാരിയുമായ ലിൻഡ്സെ ഹിൽസം എന്നിവരും ഉൾപ്പെടുന്നു. ഒരു ഡസനിലധികം ബിബിസി ജീവനക്കാർ ഉൾപ്പെടെ ഒപ്പിട്ടതായി കത്തിൽ പറയുന്നു.
'ഫലസ്തീൻ ശബ്ദങ്ങളുടെ സെൻസർഷിപ്പിനെക്കുറിച്ച് ആശങ്കയോടെയാണ് ഞങ്ങൾ വീണ്ടും നിങ്ങൾക്ക് എഴുതുന്നത് - ഗസ്സയിൽ സങ്കൽപ്പിക്കാനാവാത്ത സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ' കത്തിൽ പറയുന്നു. ഗസ്സയെക്കുറിച്ചുള്ള റിപ്പോർട്ടിംഗിൽ ബിബിസി പക്ഷപാതം പ്രകടിപ്പിക്കുന്നു എന്ന് ആരോപിക്കുന്ന കത്തിൽ ബിബിസിയുടെ നിഷ്പക്ഷതയെ കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
ഓസ്‌കാർ നോമിനേഷൻ ലഭിച്ചവരുൾപ്പടെ ബെൻ ഡി പിയർ, കരിം ഷാ, രമിത നവായി എന്നിവർ അണിനിരന്ന ഗസ്സ: മെഡിക്സ് അണ്ടർ ഫയർ എന്ന ഡോക്യുമെന്ററിയുടെ സപ്രേഷണമാണ് ബിബിസി വൈകിപ്പിച്ചിരിക്കുന്നത്. 2023 ഒക്ടോബർ 7 മുതൽ ഏകദേശം 53,000 ഫലസ്തീനികൾ കൊല്ലപ്പെട്ട ഇസ്രായേലി ആക്രമണങ്ങളിൽ ഗസ്സയിലെ ഫലസ്തീൻ ആരോഗ്യ പ്രവർത്തകർക്കും ആശുപത്രികൾക്കും നേരെയുള്ള ആക്രമണങ്ങളെ ഡോക്യുമെന്ററി വിശദമായി പ്രതിപാദിക്കുന്നു.