Writer - രാഗേന്ദു പി.ആർ
Web Journalist
തിരുവനന്തപുരം: ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തെ പരിഹസിച്ച് ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാര്‍. 'കശ്മീരിലെ കല്ലേറ് നിര്‍ത്താന്‍ അറിയാമെങ്കില്‍... പിന്നെയാ ഡല്‍ഹി' എന്ന് കൃഷ്ണ കുമാര്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു കൃഷ്ണ കുമാറിന്റെ പ്രതികരണം. ജയ് ഹിന്ദ് എന്നും പോസ്റ്റിനൊപ്പം കുറിച്ചിട്ടുണ്ട്. ഇതിനുപിന്നാലെ രൂക്ഷവിമര്‍ശനമാണ് കൃഷ്ണ കുമാറിനെതിരെ ഉയര്‍ന്നത്.
സര്‍ക്കാരിന് വിദ്യാര്‍ഥികളെ പ്രതിരോധിക്കാം. എന്നാല്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ താങ്കള്‍ക്ക് എന്താണ് പറയാനുള്ളതെന്ന് സോഷ്യല്‍ മീഡിയ ചോദിച്ചു. നിങ്ങള്‍ക്കും മക്കളില്ലേയെന്നും എല്ലാവര്‍ക്കും യൂട്യൂബിലൂടെ ജീവിക്കാന്‍ കഴിയണമെന്നില്ലന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടി.
'നാണം ഇല്ലേ.... എന്ന് ചോദിക്കില്ല. കാരണം നാണം ഉണ്ടെങ്കില്‍ താന്‍ ഒരു സംഘി ആവില്ലല്ലോ, നീയാണ് യഥാര്‍ത്ഥ രാജ്യദ്രോഹി, ബ്രിട്ടീഷുകാരെ ഓടിക്കാന്‍ അറിയാമെങ്കില്‍ പിന്നെയാ അവരുടെ ഷൂ നക്കികളെ, കുഴികുത്തി കഞ്ഞി കൊടുത്ത പാരമ്പര്യം ഉള്ളവരല്ലേ അതുകൊണ്ട് ഇത്രയും പ്രതീക്ഷിച്ചാല്‍ മതി,' എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലൂടെ മറ്റു പ്രതികരണങ്ങള്‍.
അതേസമയം കൃഷ്ണ കുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണ ഡല്‍ഹിയിലെ സമരത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചു. ഓരോ പരീക്ഷക്ക് പിന്നിലും ആരും കാണാത്ത ഒരു കഥയുണ്ടെന്നും നമ്മുടെ നിയന്ത്രണത്തില്‍ ഇല്ലാത്ത കാരണം കൊണ്ട് കുട്ടികളുടെ പ്രതീക്ഷകള്‍ തകരുന്നത് വേദനാജനകമാണെന്നും അഹാന കുറിച്ചു.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അഹാനയുടെ പ്രതികരണം. പണമുള്ള വീട്ടിലെ കുട്ടികള്‍ക്ക് ഒരു തിരിച്ചടി 'ഒരു തിരിച്ചടി' മാത്രമാണെന്നും അഹാന ചൂണ്ടിക്കാട്ടി.
പക്ഷേ വളരെ കഷ്ടപ്പെടുന്ന ഒരു കുടുംബത്തിലെ കുട്ടിയ്ക്ക് അവരുടെ ജീവിതം മാറ്റാനുള്ള ഏക വഴി വിദ്യാഭ്യാസമാണ്. എന്നാല്‍ ആ വിശ്വാസം തകരുമ്പോള്‍ റദ്ദാക്കപ്പെടുന്നത് പരീക്ഷ മാത്രമല്ല, ഒരു കുടുംബത്തിന്റെ പ്രതീക്ഷ കൂടിയാണ്.
ഇത്തരം വീഴ്ചകള്‍ക്ക് ഉത്തരവാദികളായവര്‍ അത് ഏറ്റെടുക്കണമെന്നും അഹാന പറഞ്ഞു. നമ്മുടെ കുട്ടികള്‍ സുതാര്യവും നീതിയുക്തവുമായ ഒരു സംവിധാനം അര്‍ഹിക്കുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു.