Writer - രാഗേന്ദു പി.ആർ
Web Journalist
കൊച്ചി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ ഡല്‍ഹിയിലെ പ്രതിഷേധത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി നടന്‍ മമ്മൂട്ടി. നമ്മുടെ രാഷ്ട്രത്തിന്റെ യഥാര്‍ത്ഥ നിധി എന്നത് യുവജനങ്ങളാണെന്നും അവരുടെ ശബ്ദങ്ങള്‍ക്ക് ചെവികൊടുക്കണമെന്നും മമ്മൂട്ടി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടിയുടെ പ്രതികരണം.
വിദ്യാര്‍ഥികളെ സംരക്ഷിക്കണമെന്നും അവരെ ശാക്തീകരിക്കണമെന്നും മമ്മൂട്ടി പറഞ്ഞു. നേരത്തെ മലയാളം സിനിമാതാരങ്ങളായ കുഞ്ചാക്കോ ബോബന്‍, ടൊവിനോ, ദുല്‍ഖര്‍ സല്‍മാന്‍, പാര്‍വതി തിരുവോത്ത്, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍ എന്നിവരും സന്ദീപ്, അനശ്വര രാജന്‍, നസ്‌ലന്‍ തുടങ്ങിയ യുവതാരങ്ങളും സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് രംഗത്തെത്തിയിരുന്നു.
വിദ്യാർഥികൾക്ക് പിന്തുണ അറിയിച്ച ടൊവിനോയുടെ വീടിന് മുന്നിൽ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. തുടർന്ന് ടൊവിനോയെ അനുകൂലിച്ച് ഡിവൈഎഫ്ഐ നേതാക്കളും പ്രവർത്തകരും രംഗത്തെത്തി. സമരത്തിൽ വിദ്യാർഥികളെ അനുകൂലിച്ച് പ്രതികരിച്ച നടൻ മോഹൻലാലിൻറെ മകളും നടിയുമായ വിസ്മയ സൈബറിടങ്ങളിൽ ആക്രമിക്കപ്പെട്ടു.
പിന്നാലെ മോഹൻലാലിന് എതിരെയും സൈബർ ആക്രമണമുണ്ടായി. എമ്പുരാൻ റിലീസായതിന് പിന്നാലെയുണ്ടായ വിവാദങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സംഘ്പരിവാറിന്റെ ആക്രമണം. ദുൽഖർ സൽമാനും സമാനമായ ആക്രമണത്തിന് ഇരയായി.
എന്നാൽ വിദ്യാർഥികൾക്ക് അനുകൂലമായി പ്രതികരിച്ച താരങ്ങളെ പിന്തുണച്ച് കേരളത്തിലുടനീളമുള്ള സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക പ്രവർത്തകർ രംഗത്തെത്തി.