നിതിൻ രാജിൻറെ മരണം; മുഖ്യപ്രതി ഡോ.റാം കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങി

കഴിഞ്ഞ ദിവസം കർണാടകയിൽ നിന്ന് റാമിനെ കസ്റ്റഡിയിൽ എടുത്തെങ്കിലും നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് കാണിച്ച് കോടതി വിട്ടയച്ചിരുന്നു

Update: 2026-07-23 10:46 GMT

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്‍റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ.റാം കീഴടങ്ങി. കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിലാണ് കീഴടങ്ങിയത്. കഴിഞ്ഞ ദിവസം കർണാടകയിൽ നിന്ന് റാമിനെ കസ്റ്റഡിയിൽ എടുത്തെങ്കിലും നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് കാണിച്ച് കോടതി വിട്ടയച്ചിരുന്നു.

പ്രതിയുടെ റീ അറസ്റ്റുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ചിന്‍റെ അപേക്ഷ കോടതി പരിഗണനയിലിരിക്കെയാണ് റാമിന്‍റെ നീക്കം. കോടതിയുടെ വിധി വന്നതിന് ശേഷം മാത്രമേ ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്താനും മറ്റ് കസ്റ്റഡി നടപടികളിലേക്കും കടക്കാൻ സാധിക്കൂ.

Advertising
Advertising

സുപ്രിംകോടതി മാനദണ്ഡങ്ങൾ പാലിക്കാതെയാണ് അഞ്ചരക്കണ്ടി ഡെന്‍റൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജിന്‍റെ മരണത്തിൽ മുഖ്യപ്രതിയായ അധ്യാപകൻ ഡോ.എം.കെ റാമിനെ അറസ്റ്റ് ചെയ്തത് എന്ന് പറഞ്ഞായിരുന്നു തലശ്ശേരി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിട്ടയച്ചത്.

അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഓറല്‍ പാത്തോളജി വിഭാഗം മേധാവിയായിരുന്ന ഡോ. കെ. റാമിനെതിരെ ആത്മഹത്യാപ്രേരണാകുറ്റം, പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിരോധന നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നത്. കടുത്ത ജനരോഷത്തെ തുടര്‍ന്ന് പ്രതിയായ ഡോ. റാമിനെ കോളേജ് മാനേജ്‌മെന്റ് പിന്നീട് ജോലിയില്‍ നിന്നും പുറത്താക്കിയിരുന്നു. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന്‍ നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നു. നിതിന്‍ രാജിന്റെ മരണത്തില്‍ അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി മറ്റ് വിദ്യാര്‍ഥികളും രംഗത്തെത്തിയിരുന്നു.

ക്ലാസ് മുറിയില്‍വച്ച് നിതിന്‍ രാജ് അധിക്ഷേപിക്കപ്പെട്ടുവെന്ന് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് സുപ്രിംകോടതിയും നിരീക്ഷിച്ചിരുന്നു. മറ്റ് വിദ്യാര്‍ഥികളുടെ മുന്നില്‍വച്ചാണ് അധിക്ഷേപിച്ചതെന്ന് മൊഴിയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. മുന്‍കൂര്‍ ജാമ്യം തള്ളുന്നത് മറ്റ് അധ്യാപകര്‍ക്കുള്ള സന്ദേശമാണ്. വിദ്യാര്‍ഥികളോട് മോശമായി പെരുമാറുന്ന അധ്യാപകര്‍ കാലം മാറിയെന്ന് തിരിച്ചറിയണമെന്നും സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. ഇത്രയും നാളായി പ്രതിയെ പിടികൂടാത്തതില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. 

റാമിനെ കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട്, അറസ്റ്റ് നടപടിക്രമങ്ങൾ പാലിക്കാത്തതിൽ മുൻപ് കേസ് അന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീർ കല്ലന്‍റെ ഭാഗത്തുണ്ടായ പിഴവ് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിയുടെ റീ അറസ്റ്റുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ചിന്‍റെ അപേക്ഷ പരിഗണിക്കുന്നതിന് മുൻപ്, വീഴ്ചയ്ക്ക് എന്താണ് കാരണമെന്ന് കോടതിയിൽ നേരിട്ടെത്തി വിശദീകരിക്കാൻ അദ്ദേഹത്തോട് കോടതി ആവശ്യപ്പെട്ടിരുന്നു.

Full View

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News